murivalan

അടിമാലി: ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് അവശനിലയിലായ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. കഴിഞ്ഞ 21നാണ് മുറിവാലനെ ചക്കക്കൊമ്പൻ ആക്രമിച്ചത്. മുറിവാലന്റെ പിൻഭാഗത്ത് 15 ഇടങ്ങളിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്.

പരിക്കേറ്റതിനെ തുടർന്ന് ഇടതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട കൊമ്പനെ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ ചിന്നക്കനാൽ വിലക്കിൽ നിന്ന് 500 മീറ്റർ അകലെ കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ മുറിവാലനെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിൽ പരിശോധിച്ചു.

കിടപ്പിലായ മുറിവാലൻ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. ചക്കക്കൊമ്പന്റെ കുത്തേറ്റ് മുറിവേറ്റ ഭാഗം പഴുത്തതാണ് മുറിവാലൻ ചരിയാൻ കാരണമായത്. മുറിവുണങ്ങാനും ആരോഗ്യം വീണ്ടെടുക്കാനും മരുന്ന് നൽകിയതായി ദേവികുളം റേഞ്ച് ഓഫീസർ പി.വി. വെജി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.