pv-anwar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പി വി അൻവ‌ർ എംഎൽഎ. പി ശശിയെയും എഡിജിപി എം ആർ അജിത്കുമാറിനെയും മുഖ്യമന്ത്രി വിശ്വസിച്ച് കാര്യങ്ങളേൽപ്പിച്ചതാണ്. അവർ ആ ചുമതല കൃത്യമായി ചെയ്തില്ലെന്നും അൻവ‌ർ ആരോപിക്കുന്നു.

അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിന്റെ പ്രതികരണം.

'പൊലീസിനെതിരെ ഇനിയും തെളിവുണ്ട്. സർക്കാരിനെയും പാർട്ടിയെയും കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും. ചില പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ്. മുഖ്യമന്ത്രി വിശ്വസിച്ചേൽപ്പിച്ച കാര്യങ്ങൾ എഡിജിപിയും പി ശശിയും ചെയ്തില്ല. അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണ്. കൊന്നും കൊല്ലിച്ചും ശീലമുള്ള സംഘത്തോടാണ് ഏറ്റുമുട്ടുന്നത്. കസ്റ്റംസിൽ ഉള്ള ഉദ്യോഗസ്ഥർ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നൽകും. പിടിക്കുന്നതിൽ നിന്ന് സ്വർണം കവരും. ഇതാണ് രീതി. മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുകയാണ്. അജിത്കുമാറിന്റെ ഭാര്യയ്ക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു. എന്നാൽ ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാം',- അൻവർ വ്യക്തമാക്കി.