
ദുബായ്: മലയാളികളടക്കം ആയിരക്കണക്കിന് പേരാണ് തൊഴിൽതേടി ദിവസേന ദുബായിലെത്തുന്നത്. ഇവരിൽ പലരും ലേബർ ക്യാമ്പുകളിലോ കൂട്ടമായി ചേർന്ന് അപ്പാർട്ട്‌മെന്റുകളിലോ വീടുകളിലോ ആയിരിക്കും കഴിയുന്നത്. താമസത്തിന് വലിയ തുക മുടക്കാൻ കഴിയാത്തവരായിരിക്കും ഇത്തരത്തിൽ കൂട്ടംചേർന്ന് പ്രവാസജീവിതം നയിക്കുന്നത്. എന്നാൽ ഇതിന് പ്രതിസന്ധി സൃഷ്ടിച്ച് പുതിയ നടപടികൾ മുന്നോട്ടുവയ്ക്കുകയാണ് ദുബായ്.
എമിറേറ്റിലെ വില്ലകളിലും അപ്പാർട്ട്‌മെന്റുകളിലും അഞ്ച് ചതുരശ്ര മീറ്ററിൽ ഒരാൾക്ക് മാത്രമേ താമസിക്കാൻ അനുമതി നൽകൂവെന്ന് ദുബായ് നിയമം അനുശാസിക്കുന്നു. ഈ അളവിൽ ഒന്നിൽ കൂടുതൽ ആളുകൾ കഴിയുകയാണെങ്കിൽ അത് അമിത തിരക്കായി കണക്കാക്കപ്പെടും. ദുബായ് മുനിസിപ്പാലിറ്റി ബിൽഡിംഗ് കോഡ് പ്രകാരം താമസത്തിനോ പങ്കിട്ട് ഉറങ്ങുന്നതിനുള്ള ഇടങ്ങൾക്കോ ഒരു വ്യക്തിക്ക് അനുവദിച്ചിരിക്കുന്ന ഇടം 5.0 ചതുരശ്ര മീറ്ററാണ്.
തൊഴിലിടങ്ങളിൽ ഒരു വ്യക്തിക്ക് അനുവദിക്കുന്ന ഇടം 3.7 ചതുരശ്ര മീറ്ററാണെന്ന് ദുബായ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നു. ആളുകളെ തിങ്ങിക്കൂട്ടി പാർപ്പിക്കുന്നത് വർദ്ധിച്ചതാണ് നടപടികൾക്ക് കാരണമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (ഡിഎൽഡി) ചൂണ്ടിക്കാട്ടുന്നു. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് പിഴയും വാടക നൽകുന്നതിന് വിലക്കും ഏർപ്പെടുത്തും. വാടകക്കാരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് നടപടിയെന്നും ഡിഎൽഡി വ്യക്തമാക്കുന്നു.
ഉടമയുടെ സമ്മതമില്ലാതെ വാടകയ്ക്കെടുത്ത കെട്ടിടം പങ്കിടുന്നത് വാടക നിയമത്തിന്റെ ലംഘനമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പിഴയ്‌ക്ക് പുറമേ വാടക കരാറുകൾ അവസാനിപ്പിക്കാൻ ഭൂവുടമയ്‌ക്ക് അവകാശമുണ്ടെന്നും ഡിഎൽഡി പറയുന്നു.
റീട്ടെയിൽ മാളുകൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, സ്റ്റോറേജ് സൗകര്യങ്ങൾ, ഫാക്ടറികൾ തുടങ്ങിയ മറ്റ് റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾക്ക് പരമാവധി ശേഷി നിഷ്‌കർഷിക്കുന്ന സമാന നിയമങ്ങളും ദുബായിലുണ്ട്. സ്‌കൂളുകളിലെയും കോളേജുകളിലെയും ക്ലാസ് മുറികൾക്ക്, ഒരു വ്യക്തിക്ക് 1.9 ചതുരശ്ര മീറ്റർ സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. ലബോറട്ടറികളിലും മറ്റ് തൊഴിലിടങ്ങളിലും ഒരു വ്യക്തിക്ക് 4.6 ചതുരശ്ര മീറ്ററിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല.