
ആലപ്പി റിപ്പിൾസ് രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം നേടി ആലപ്പി റിപ്പിൾസ് . ഇന്നലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ 33 റൺസിനാണ് റിപ്പിൾസ് പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിംഗിൽ 145/8 എന്ന സ്കോർ ഉയർത്തിയ ശേഷം റിപ്പിൾസ് റോയൽസിനെ 18.1 ഓവറിൽ 112 റൺസിന് ആൾ ഔട്ടാക്കുകയായിരുന്നു.
ടോസ് നേടിയ റോയൽസ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. റിപ്പിൾസിനായി ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. സ്കോർ 51ൽ നിൽക്കുമ്പോൾ മുഹമ്മദ് അസ്ഹറുദീന്‍ 28 റണ്ണുമായി പുറത്തായി. ഇതോടെ ആലപ്പി റിപ്പിൾസിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. അഞ്ചാം വിക്കറ്റിൽ നീൽ സണ്ണിയും അക്ഷയ് ചന്ദ്രനും ചേർന്ന് സ്കോർ ബോർഡ് വീണ്ടും ചലിപ്പിച്ചു. റോയൽസിന് വേണ്ടി അഖിൻ സത്താറും എം.യു ഹരികൃഷ്ണനും രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽസിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ വിഷ്ണുരാജിനെ നഷ്ടമായി. സ്‌കോർ ബോർഡ് തുറക്കുന്നതിനു മുമ്പേ രോഹൻ പ്രേമിന്റെയും വിക്കറ്റ് നഷ്ടമായി. തുടർന്ന്എം.എസ് അഖിലും ക്യാപ്ടൻ അബ്ദുൾ ബാസിത്തും ചേർന്ന് ട്രിവാൻഡ്രത്തിന്റെ സ്‌കോറിംഗ് വേഗത്തിലാക്കി. സ്‌കോർ 89ൽ നിൽക്കെ 31 പന്തിൽ 45 റൺസ് നേടിയ ബാസിത്തിനെ കിരൺ സാഗർ പുറത്താക്കി. എം.എസ്. അഖിലിനെ (36 പന്തിൽ 38) ഫനൂസ് ബൗൾഡാക്കിയതോടെ റോയൽസിന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. അഖിൽ ജോസഫും ഫാസിൽ ഫാനൂസും നാലു വിക്കറ്റ് വീതം സ്വന്തമാക്കി. ഫാനൂസാണ് മാൻ ഓഫ് ദി മാച്ച്.