kcl

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി ആലപ്പി റിപ്പിള്‍സ് . ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റണ്‍സിനാണ് റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിംഗില്‍ 145/8 എന്ന സ്‌കോര്‍ ഉയര്‍ത്തിയ ശേഷം റിപ്പിള്‍സ് റോയല്‍സിനെ 18.1 ഓവറില്‍ 112 റണ്‍സിന് ആള്‍ ഔട്ടാക്കുകയായിരുന്നു.

ടോസ് നേടിയ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. റിപ്പിള്‍സിനായി ക്യാപ്ടന്‍ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. സ്‌കോര്‍ 51ല്‍ നില്‍ക്കുമ്പോള്‍ മുഹമ്മദ് അസ്ഹറുദീന്‍ 28 റണ്ണുമായി പുറത്തായി. ഇതോടെ ആലപ്പി റിപ്പിള്‍സിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. അഞ്ചാം വിക്കറ്റില്‍ നീല്‍ സണ്ണിയും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിപ്പിച്ചു. റോയല്‍സിന് വേണ്ടി അഖിന്‍ സത്താറും എം.യു ഹരികൃഷ്ണനും രണ്ടു വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍സിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വിഷ്ണുരാജിനെ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ രോഹന്‍ പ്രേമിന്റെയും വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന്എം.എസ് അഖിലും ക്യാപ്ടന്‍ അബ്ദുള്‍ ബാസിത്തും ചേര്‍ന്ന് ട്രിവാന്‍ഡ്രത്തിന്റെ സ്‌കോറിംഗ് വേഗത്തിലാക്കി. സ്‌കോര്‍ 89 ല്‍ നില്‍ക്കെ 31 പന്തില്‍ 45 റണ്‍സ് നേടിയ ബാസിത്തിനെ കിരണ്‍ സാഗര്‍ പുറത്താക്കി.

എം.എസ്. അഖിലിനെ (36 പന്തില്‍ 38) ഫനൂസ് ബൗള്‍ഡാക്കിയതോടെ റോയല്‍സിന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. അഖില്‍ ജോസഫും ഫാസില്‍ ഫാനൂസും നാലു വിക്കറ്റ് വീതം സ്വന്തമാക്കി. ഫാനൂസാണ് മാന്‍ ഓഫ് ദി മാച്ച്.