cctv

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയിലെ തീപിടിത്തത്തിൽ മരിച്ച രണ്ടാമത്തെയാൾ വൈഷ്‌ണയുടെ രണ്ടാം ഭർത്താവ് ബിനു തന്നെയെന്ന് സൂചന. ഓഫീസിലേക്ക് ബിനു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. മൃതദേഹം ബിനുവിന്റേതാണ് എന്ന് തെളിയിക്കാൻ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു.

ബിനുവാണ് വൈഷ്‌ണയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണയെ കുത്തിവീഴ്ത്തിയതിനുശേഷം തീകൊളുത്തുകയായിരുന്നുവെന്നും സംശയമുണ്ട്. തീപിടിച്ച മുറിയിൽ നിന്ന് ഒരു കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞതിനുശേഷം ബിനുവിനൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഏഴുമാസമായി വൈഷ്ണയും ബിനുവും അകന്ന് കഴിയുകയായിരുന്നു. നാല് മാസം മുൻപും പാപ്പനംകോട്ടെ ഇൻഷുറൻസ് സ്ഥാപനത്തിൽവച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയർഫോഴ്സ് എത്തിയാണ് പൂർണമായി അണച്ചത്. എ.സി പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തതിന് കാരണമെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും പരശോധനയിൽ അതല്ലെന്ന് വ്യക്തമായി.