supplyco

തിരുവനന്തപുരം: ഓണത്തിരക്ക് തുടങ്ങിയതോടെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ. ജനങ്ങൾക്ക് ഏറെ ആവശ്യമുള്ള അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. കുറുവ അരിയുടെ വില മൂന്നുരൂപയാണ് വർദ്ധിപ്പിച്ചത്. നേരത്തേ ഇത് കിലോയ്ക്ക് മുപ്പതുരൂപയായിരുന്നു. മട്ട അരി, പച്ചരി എന്നിവയ്ക്കും മൂന്നുരൂപ കൂട്ടിയിട്ടുണ്ട്.

തുവരപ്പരിപ്പിന് നേരത്തേ 111 രൂപയായിരുന്നു. എന്നാലിപ്പോൾ അത് 115 രൂപയാക്കിയിട്ടുണ്ട്. പഞ്ചസാരയ്ക്കാണ് കാര്യമായ വർദ്ധന. ആറുരൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. നേരത്തേ ഒരുകിലോ പഞ്ചസാരയ്ക്ക് 27 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 33 രൂപയാക്കിയിട്ടുണ്ട്. എന്നാൽ വെളിച്ചെണ്ണയ്ക്കും ചെറുപയറിനും വില കുറഞ്ഞിട്ടുണ്ട്.

ഏഴുവർഷത്തിനുശേഷമുള്ള നാമമാത്രമായ വിലവർദ്ധനവാണ് ഇപ്പോൾ ഉള്ളതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഉൽപ്പന്നങ്ങളുടെ മാർക്കറ്റ് വിലയുടെ വർദ്ധനവ് അനുസരിച്ചുള്ള ക്രമീകരണം എന്നാണ് വിലക്കയറ്റത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. വില കൂട്ടിയെങ്കിലും പൊതുവിപണിയെക്കാൾ സപ്ലൈക്കോയിൽ ഇപ്പോഴും മുപ്പതുശതമാനത്തോളം വില കുറവാണെന്നും സപ്ലൈക്കോയെ നിലനിർത്താൻ വേണ്ടിയാണ് ഇപ്പോഴത്തെ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

സപ്ലൈക്കോയുടെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്തകൾ ഇന്നുമുതലാണ് ആരംഭിക്കുന്നത്. വിപണിയിൽ ഇടപെടുന്നതിന് സർക്കാർ 225 കോടിയാണ് അനുവദിച്ചത്. ഇതിൽ 150 കോടി കൈമാറിയിട്ടുണ്ട്. നേരത്തേ സബ്‌സിഡി സാധനങ്ങൾ ഉൾപ്പെടെ കിട്ടാനില്ലായിരുന്നെങ്കിൽ ഇപ്പോൾ ആവശ്യത്തിന് സാധനങ്ങൾ എത്തിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് സ്പെഷ്യൽ ഓഫറുകളും പ്രഖ്യാപിച്ചിച്ചുണ്ട്. 255 രൂപയുടെ 6 ശബരി ഉൽപന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്‌നേച്ചർ കി​റ്റ് ആണ് പ്രധാന ആകർഷണം. നിലവിൽ നൽകുന്നതിനു പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്‌കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ആകർഷകമായ കോംബോ–ബൈ വൺ ഗെ​റ്റ് വൺ ഓഫറും ലഭിക്കും.