
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ആദ്യ ജയം നേടി തൃശൂർ ടൈറ്റൻസ്. ഇന്നലെ ട്രിവാൻഡ്രം റോയൽസിനെ എട്ടുവിക്കറ്റിനാണ് ടൈറ്റൻസ് കീഴടക്കിയത്. റോയൽസ് നൽകിയ 128 റൺസ് ലക്ഷ്യം 13 ഓവറിലാണ് മറികടന്നത്. ടൈറ്റൻസിനുവേണ്ടി വിഷ്ണു വിനോദ് 19 പന്തിൽ ആറു സിക്‌സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 47 റൺസ് നേടി. ആനന്ദ് സാഗർ (41), ക്യാപ്ടൻ വരുൺ നായനാർ (30) എന്നിവരും ചേസിംഗിൽ തിളങ്ങി.
ടോസ് നേടിയ ടൈറ്റൻസ്, റോയൽസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 29ൽ എത്തിയപ്പോൾ റോയൽസിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്നു മുൻനിര ബാറ്റർമാരെയാണ് റോയൽസിന് അതിവേഗം നഷ്ടമായത്. നാലു വിക്കറ്റിന് 34 റൺസ് എന്ന നിലയിൽ പരുങ്ങിയ റോയൽസിനെ കരകയറ്റാനായി ക്യാപ്ടൻ അബ്ദുൾ ബാസിത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 12 റൺസ് എടുത്ത് ബാസിത് പുറത്തായതോടെ റോയൽസ് പ്രതിരോധത്തിലായി. ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ എം.എസ് അഖിലും (26 പന്തിൽ 28 റൺസ്) വിനോദ് കുമാറും ( 10 പന്തിൽ 11 റൺസ്) നിന്നതോടെയാണ് റോയൽസിന്റെ സ്‌കോർ 100 കടന്നത്. നിശ്ചിത 20 ഓവറിൽ ഏഴിന് 127 എന്ന സ്‌കോർ റോയല്‍സ് സ്വന്തമാക്കി.
തൃശൂരിനുവേണ്ടി അഹമ്മദ് ഇമ്രാനും പി. മിഥുനും രണ്ടു വിക്കറ്റ് വീതം നേടി. തൃശ്ശൂരിന്റെ ആനദ് സാഗർ ആണ് മാൻ ഓഫ് ദി മാച്ച്.
കളിയുടെ താരമായി ആനന്ദ് സാഗർ
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓപ്പണിംഗിൽ വരുത്തിയ മാറ്റമാണ് തൃശൂരിന്റെ വിജയത്തിൽ നിർണായകമായത്. മധ്യനിരയിൽ നിന്ന് ഓപ്പണിംഗിലേക്ക് എത്തിയ ആദ്യ ഊഴത്തിൽ തന്നെ ആനന്ദ് കളിയിലെ താരവുമായി. വിനോദ് കുമാർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഫോറുമായാണ് ആനന്ദ് തുടങ്ങിയത്. അഖിൻ സത്താർ എറിഞ്ഞ രണ്ടാം ഓവറിൽ പിറന്നത് 13 റൺസ്. നേരിട്ട രണ്ട് പന്തുകൾ മിഡ് ഓണിലൂടെ അനായാസം ബൗണ്ടറി കടത്തിയ ആനന്ദ് തൃശൂരിന്റെ തുടക്കം വേഗത്തിലാക്കി.
പേസ് - സ്പിൻ വ്യത്യാസമില്ലാതെ ബൌളർമാരെ അനായാസം നേരിട്ട ആനന്ദിന്റെ ബാറ്റിൽ നിന്ന് ഫോറും സിക്സും തുടരെയൊഴുകി.
വിനോദ് കുമാർ എറിഞ്ഞ അഞ്ചാം ഓവറിൽ രണ്ട് സിക്സ് നേടിയ ആനന്ദ് അതിവേഗം അർദ്ധ സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായി പുറത്തയായത്. 41 പന്തിൽ മൂന്ന് ഫോറും നാല് സിക്സും അടക്കം 41 റൺസ്.
കേരള ക്രിക്കറ്റിൽ ഇതിനു മുൻപും ഇത്തരം മികവുറ്റ ഇന്നിംഗ്സുകൾ ആനന്ദ് കാഴ്ച വച്ചിട്ടുണ്ട്. കഴിഞ്ഞ എൻ.എസ്കെ ട്രോഫിയിൽ കോഴിക്കോടിനെതിരെ ആലപ്പുഴയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ പ്രകടനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. അന്ന് 70 പന്തിൽ 14 ഫോറും അഞ്ച് സിക്സും അടക്കം 117 റൺസാണ് നേടിയത്. ആ ടൂർണ്ണമെന്റിൽ പ്രോമിസിങ് യംഗ്സ്റ്റർ പുരസ്കാരവും ആനന്ദിനെ തേടിയെത്തിയിരുന്നു. 15 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ മറ്റൊരു ഉജ്ജ്വല ഇന്നിംഗ്സും ആനന്ദിന്റെ പേരിലുണ്ട്. രണ്ട് വർഷം സ്കൂൾ നാഷണൽസ് കളിച്ച ആനന്ദ് ഒരു മത്സരത്തിൽ മാൻ ഓഫ് ദി മാച്ചും ആയിരുന്നു.
ചെങ്ങന്നൂർ ന്യൂ കിഡ്സ് അക്കാദമിയിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് കടന്നു വന്ന ആനന്ദിന്റെ പരിശീലകൻ സന്തോഷാണ്. സുരേഷ് കുമാറും സുനിതയുമാണ് മാതാപിതാക്കൾ. കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനങ്ങൾ കരിയറിൽ നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് ആനന്ദ് സാഗർ.