d

വേലൂർ: വിത്ത് വിതറാതെയും കൈക്കോട്ട് ഉപയോഗിക്കാതെയും കൃഷി ചെയ്യാൻ കഴിയുമെന്ന് പരിചയപ്പെടുത്തിയ വെള്ളാറ്റഞ്ഞൂർ വടക്കേത്തല ജോസ് വൈദ്യരുടെ പാടശേഖരത്തിൽ 'ഉതിർ മണി നെൽകൃഷി'ക്ക് നൂറുമേനി വിളവ് . മുണ്ടകൻ കൃഷിയുടെ ഉതിർമണി മുളച്ചു പൊന്തിയാണ് കൃഷി. പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന കർഷകർ ഇത്തരം രീതി പിന്തുടരാൻ വർഷങ്ങളെടുത്തു. വേലൂർ പാടശേഖരത്തിലെ ഒരു വിഭാഗം കർഷകർ ജോസ് വൈദ്യനെ ഇപ്പോൾ പിന്തുടരുന്നുണ്ട്. മുണ്ടകൻ കൃഷിയ്ക്കു ശേഷം വയലിൽ ഉതിർന്ന് വീഴുന്ന നെൽമണികളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഏപ്രിലിലെ ഇടമഴയിൽ നിലമുഴുത് ഒരുക്കുന്നു.ഇടവപ്പാതിക്കു മുമ്പേ മുളച്ചുവരുന്ന നെൽ ചെടികൾ മഴയ്ക്കുശേഷം കൈ കൊണ്ട് വിതയ്ക്കുന്നതിനേക്കാൾ കൂടുതൽ വളരും. പാരമ്പര്യ വൈദ്യനായ ജോസ് നെൽകൃഷിയിൽ കീടങ്ങളുടെ ആക്രമണം തടയാൻ കറിയുപ്പ് ഉൾപ്പെടെ നൂതന പരീക്ഷണങ്ങളാണ് നടത്തുന്നത്. ഉതിർമണി കൃഷി പ്രചാരത്തിലാകുന്നതോടെ വിരിപ്പു കൃഷിയിൽ തരിശുരഹിത പാടശേഖരമെന്ന സ്വപ്നമാണ് സഫലമാകുന്നത്. വേലൂരിലെ കർഷകരുടെ കൂട്ടായ്മയൊരുക്കാനും അതുവഴി ഉൽപ്പാദിപ്പിക്കുന്ന ജൈവ ചെങ്ങഴിക്കോടൻ മട്ടയടക്കമുള്ളവയുടെ വിപണനത്തിനും ലക്ഷ്യമിടുന്നുണ്ട്.


കുറഞ്ഞ ചെലവ്


ഉതിർ മണി നെൽകൃഷിയിൽ മുളച്ചുവരുന്ന കളകൾക്ക് ഉമ നെൽ വിത്തിനെക്കാൾ പ്രായക്കുറവുള്ളതുകൊണ്ട് കളകൾ വിളവിനെ ബാധിക്കില്ല. പൊതുവെ ചെലവ് കുറവുള്ള കൃഷി രീതിയാണിത്. വയലൊരുക്കലിനും വിത്തിടലിനും കളപറിക്കലിനും വളപ്രയോഗത്തിനും വരമ്പ് നിർമാണത്തിനും ചെലവു വരുന്നില്ലെന്നതാണ് കൃഷി രീതിയെ വ്യത്യസ്തമാക്കുന്നത്.