
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെയുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിലെ നുങ്ചാപ്പി ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ കുക്കി കലാപകാരികൾ ആക്രമണം നടത്തുകയും വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങുകയായിരുന്ന യുറെംബം കുലേന്ദ്ര സിംഹ (63) എന്നയാളെ വെടിവച്ച് കൊല്ലുകയും ചെയ്തു. ഇത് വൻ സംഘർഷത്തിലേക്ക് നയിച്ചു. തുടർന്ന് കുക്കി-മെയ്തി വിഭാഗങ്ങളിലെ
' ഗ്രാമ പ്രതിരോധ സന്നദ്ധപ്രവർത്തകർ' എന്ന് സ്വയം വിളിക്കുന്ന സായുധ സംഘം നടത്തിയ വെടിവയ്പിലാണ് അഞ്ച് പേർ കൊല്ലപ്പട്ടത്. പ്രദേശത്ത് വെടിവയ്പ് തുടരുകയാണെന്നും കുക്കി, മെയ്തി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.
ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തികളിലുൾപ്പെടെ സംഘർഷം ശക്തമാണ്. സംസ്ഥാനത്ത് അഞ്ച് ദിവസമായി സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം ബിഷ്ണുപൂരിൽ റോക്കറ്റാക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ജനക്കൂട്ടം മണിപ്പൂർ റൈഫിൾസിന്റെ ആസ്ഥാനത്തുനിന്ന് ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിക്കുകയും സുരക്ഷാസേന തടയുകയും ചെയ്തു. മണിപ്പൂർ ഇന്റഗ്രിറ്റി കോർഡിനേറ്റിംഗ് കമ്മിറ്റി പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. സ്ഥിതിഗതികൾ വിലയിരുത്തുന്നതായി ഉന്നതതല യോഗം ചേർന്നു. കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ഒന്നരവർഷത്തിനിടെ മണിപ്പൂർ കലാപത്തിൽ 200ലധികം ആളുകൾ കൊല്ലപ്പെടുകയും 6000ത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു.
ഞെട്ടിച്ച റോക്കറ്റാക്രമണം
മണിപ്പൂർ കലാപം ആരംഭിച്ചതിനുശേഷം ആദ്യമായാണ് റോക്കറ്റ് ആക്രമണമുണ്ടാകുന്നത്. വെള്ളിയാഴ്ച കുക്കി വിഭാഗം നടത്തിയ ലോംഗ് റേഞ്ച് റോക്കറ്റാക്രമണത്തിൽ മൊയ്റാംഗ് പട്ടണത്തിൽ ഒരു വൃദ്ധൻ കൊല്ലപ്പെടുകയും കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ) മ്യൂസിയത്തിൽ നിന്ന് 100 മീറ്റർ അകലെ മണിപ്പൂരിന്റെ ആദ്യ മുഖ്യമന്ത്രി മൈരെംബം കൊയ്റെംഗ് സിംഗിന്റെ വീടിന് നേരെയാണ് റോക്കറ്റ് പതിച്ചത്. ഐ.എൻ.എ മ്യൂസിയം ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് അധികൃതർ അറിയിച്ചു. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂർ ജില്ലയിലെ കുന്നുകളിൽ നിന്ന് നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടന്നതായി പൊലീസ് അറിയിച്ചു. അക്രമികൾ ഡ്രോണുകളും റോക്കറ്റുകളും ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുവരുന്നെന്നും നാലടി വരെയുള്ള റോക്കറ്റുകളാണ് വിക്ഷേപിക്കുന്നതെന്നും സേന അറിയിച്ചു.
സൈനിക കോപ്റ്ററുകൾ നിരീക്ഷണം നടത്തുന്നുണ്ട്. രണ്ട് കുന്നുകളിൽ സുരക്ഷാസേനയുടെ ഓപ്പറേഷനുകൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങൾ നിരീക്ഷിച്ചുവരികയാണ്.
എങ്ങുമെത്താതെ ചർച്ചകൾ
ജിരിബാമിലാണ് കഴിഞ്ഞ മാസം മെയ്തി- ഹ്മർ നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും സമാധാന ചർച്ചകൾ നടത്തിയത്. സമാധാനത്തിനായി പ്രവർത്തിക്കുമെന്ന് അന്ന് അവർ അറിയിച്ചു. ചുരാചന്ദ്പൂർ ആസ്ഥാനമായുള്ള കുക്കി സംഘടനകൾ ഇത് എതിർത്തിരുന്നു. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് കുറച്ചുദിവസം മുമ്പാണ് പറഞ്ഞത്.