pic

വാഷിംഗ്ടൺ:ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ച ബോയിംഗിന്റെ സ്‌റ്റാർലൈനർ പേടകം (കലിപ്സോ) ഇന്നലെ ആളില്ലാതെ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി. സാങ്കേതിക തകരാറുകൾ കാരണം മടക്കയാത്ര സംബന്ധിച്ചുണ്ടായ ആശങ്കകൾ അസ്ഥാനത്താക്കി യാതൊരു പിഴവുമില്ലാതെ പേടകം 'ഒറ്റയ്‌ക്ക്' തിരിച്ചെത്തിയത് ശാസ്ത്രജ്ഞരുടെ വിജയമായി.

ഇന്ത്യൻ സമയം പുലർച്ചെ 3.34ന് നിലയത്തിൽ നിന്ന് ഓട്ടണോമസ് മോഡിൽ പുറപ്പെട്ട പേടകം രാവിലെ 9.31ന് ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ഇറങ്ങി.

ജൂൺ 5നാണ് സ്റ്റാർലൈനർ വിക്ഷേപിച്ചത്. തകരാറുകൾ മൂലം മടക്കയാത്ര വൈകി. അപകട സാദ്ധ്യത കാരണം സുനിതയെയും വിൽമോറിനെയും സ്റ്റാർലൈനറിൽ കൊണ്ടുവരേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഈ മാസം അവസാനം വിക്ഷേപിക്കുന്ന സ്പേസ് എക്സ് ക്രൂഡ്രാഗൺ പേടത്തിൽ ഫെബ്രുവരിയിൽ ഇവരെ ഭൂമിയിലെത്തിക്കും.

ആകാംക്ഷയുടെ ആറ് മണിക്കൂർ

സ്റ്റാർ ലൈനറിന്റെ മടക്കയാത്ര ആറ് മണിക്കൂർ നീണ്ടു

ഇന്നലെ പുലർച്ചെ 3.34ന് പേടകത്തിൽ നിന്ന് വേർപെട്ടു ( അൺഡോക്കിംഗ്)

പേടകം സ്വയം പ്രവർത്തിക്കുന്ന ഓട്ടോണമസ് മോഡിൽ

മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത (ശബ്ദത്തിന്റെ 22 മടങ്ങ്)

ലാൻഡിംഗിന് 40 മിനിറ്റ് മുമ്പ് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് റി എൻട്രി പാതയിലാക്കി

ഭൗമാന്തരീക്ഷത്തിൽ ഈ വേഗത ആഘാതതരംഗങ്ങൾ

( സോണിക് ബൂം) സൃഷ്‌ടിച്ചു

ഭൗമാന്തരീക്ഷത്തിൽ 1600 ഡിഗ്രി ചൂടിനെ അതിജീവിച്ചു

കൃത്യസമയത്ത് പാരച്യൂട്ടുകൾ വിടർന്നു

9.31ന് സോഫ്റ്റ് ലാൻഡിംഗ്

 തുടക്കം മുതൽ പ്രശ്നം

 വിക്ഷേപണം - ജൂൺ 5

 മടങ്ങിയെത്തേണ്ടിയിരുന്നത് - ജൂൺ 13

സ്‌റ്റാർലൈനറിന്റെ ആദ്യ മനുഷ്യ ദൗത്യം

ഹീലിയം ചോർച്ച.

ചില ത്രസ്റ്ററുകൾ പ്രവർത്തിച്ചില്ല

നിലയത്തിലെ ഡോക്കിംഗ് വൈകി.

സ്റ്റാർലൈനർ

ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മനുഷ്യരെ എത്തിക്കാൻ ബോയിംഗ് നിർമ്മിച്ച പേടകം

ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാവാൻ ശ്രമം

 ഇലോൺ മസ്കിന്റെ സ്പേസ് എക്സാണ് ആദ്യ കമ്പനി

 പരമാവധി 7 സഞ്ചാരികൾ

നീളം - 16.5 അടി