
ബംഗളുരു: രേണുക സ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശന് ജയിലിൽ 32 ഇഞ്ച് വലിപ്പമുള്ള ടി.വി അനുവദിച്ച് ജയിൽ അധികൃതർ. ഗണേഷ് ചതുർത്ഥിയോടനുബന്ധിച്ചാണ് ടി.വി നൽകിയത്. കഴിഞ്ഞയാഴ്ചയാണ് ടെലിവിഷൻ വേണമെന്ന് ദർശൻ ആവശ്യപ്പെട്ടത്.
തന്റെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ അറിയണമെന്നതാണ് ദർശന്റെ ആവശ്യം. വിവരങ്ങൾ അറിയാൻ തനിക്ക് ആകാംക്ഷയുണ്ടെന്നും പറയുന്നു.
സാങ്കേതിക കാരണങ്ങളാൽ ടി.വി ഇതുവരെയും ഘടിപ്പിച്ചിട്ടില്ല. ജയിൽ മുറിയിലെ ഇന്ത്യൻ ടോയ്ലെറ്റ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഇയാൾക്ക് സർജിക്കൽ ചെയർ നൽകിയിരുന്നു. ഫോൺ ചെയ്യാനും അനുമതിയുണ്ട്. 35000 രൂപ ദർശന്റെ ചിലവുകൾക്കായി സ്വകാര്യ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ജയിലിലെ ക്യാന്റീനിൽ നിന്ന് വാങ്ങിയ ചായയ്ക്കും മറ്റുമായി 735 രൂപ ഉപയോഗിച്ചു.
പരപ്പന ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നതിന് തെളിവുകൾ പുറത്തുവന്നതോടെ ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റിയിരുന്നു. ജയിലിൽ ദർശൻ പുകവലിക്കുന്നതിന്റെയും വീഡിയോ കാൾ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയുൾപ്പെടെ 17 പേരാണ് കേസിൽ അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകലും കൊലപാതകവുമടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. പവിത്രയ്ക്ക് അശ്ലീല സന്ദേശമുൾപ്പെടെ അയച്ചതിനാണ് ദർശന്റെ ആരാധകനായ രേണുക സ്വാമിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.