holiday

തിരുവനന്തപുരം: നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 9 തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ നാളെ നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.

നഗരത്തിലെ കുടിവെള്ള പ്രതിസന്ധി എപ്പോള്‍ പരിഹരിക്കുമെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ നിര്‍ദേശിച്ചിരുന്നു. നേരത്തെ നാലുമണിയോടെ ജലവിതരണം പൂര്‍ണമായും ഉറപ്പാക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. എന്നാല്‍ പമ്പിംഗ് തുടങ്ങാന്‍ ഒരു മണിക്കൂര്‍ എടുക്കുമെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ പറയുന്നത്.

തിരുവനന്തപുരം കന്യാകുമാരി റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈന്‍ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിട്ടില്ല.

പൈപ്പ് ലൈനില്‍ മറ്റ് ജോലികള്‍ പൂര്‍ത്തിയായി. ആങ്കര്‍ ബ്ലോക്ക് സ്ഥാപിക്കലും വലിയ വാല്‍വ് ഘടിപ്പിക്കലും അവസാന ഘട്ടത്തിലാണെന്നും ഒരു മണിക്കൂറിനുള്ളില്‍ പമ്പിംഗ് തുടങ്ങാനാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. വലിയ അനാസ്ഥയാണ് നാല് ദിവസമായി തലസ്ഥാനത്ത് നടന്നത്. തിരുവനന്തപുരത്തെ 44 വാര്‍ഡിലാണ് വെള്ളം ഇല്ലാത്തത്. കുടിവെള്ളം ഇല്ലാതെ ജനങ്ങള്‍ വലയുകയാണ്. ഇപ്പോഴത്തെ ആവശ്യത്തിനായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകള്‍ ഓരോ ലോഡ് വെള്ളം വീതം വാര്‍ഡുകളിലെത്തിക്കുന്നുണ്ട്. എന്നാല്‍ പല വാര്‍ഡുകളിലും ടാങ്കര്‍ എത്തിയില്ലെന്നും ആരോപണമുണ്ട്. രോഗികളും പ്രായമുള്ളവരുമാണ് ഏറെ വലയുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ഭാഗികമായി പമ്പിംഗ് തുടങ്ങിയെങ്കിലും വാല്‍വില്‍ ലീക്ക് കണ്ടതോടെ നിറുത്തിവയ്ക്കുകയായിരുന്നു. പൈപ്പിടല്‍ ജോലിയും പൂര്‍ത്തിയായിട്ടില്ല. ഇന്ന് ഉച്ചയ്ക്കുമുമ്പ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ ഉറപ്പുനല്‍കിയിരുന്നത്. അതിനിടെ, ജല അതോറിട്ടിയും സ്മാര്‍ട്ട്‌സിറ്റിയും റോഡ് ഫണ്ട് ബോര്‍ഡും പരസ്പരം പഴിചാരി പ്രശ്നം സങ്കീര്‍ണമാക്കുകയാണെന്ന് ആന്റണി രാജു എം.എല്‍.എ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. പൈപ്പ് ലൈനുകള്‍ മാറ്റുമ്പോഴും പ്ലാന്റുകളുടെ പ്രവര്‍ത്തനം നിറുത്തുമ്പോഴും സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ പേരിലും ജലവിതരണം നിറുത്തുമ്പോഴും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.