kcl

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സിനെ 90 റണ്‍സിനു പുറത്താക്കിയ കാലിക്കറ്റ് 11.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ലീഗിലെ ആദ്യ ഹാട്രിക്കിന് കാലിക്കറ്റിന്റെ അഖില്‍ദേവ് അര്‍ഹനായി. കാലിക്കറ്റിന്റെ അജിത് വാസുദേവനാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ആലപ്പി റിപ്പിള്‍സിന്റെ മൂന്നു മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ടീം സ്‌കോര്‍ രണ്ടില്‍ നില്ക്കെ പുറത്തായി. ഉജ്ജ്വല്‍ കൃഷ്ണയും (49 പന്തില്‍ 32 റണ്‍സ്) ടി. കെ.അക്ഷയും (36 പന്തില്‍ 34 റണ്‍സ്) മാത്രമാണ് പിടിച്ചു നിന്നത്. 18-ാം ഓവറില്‍ ആല്‍ഫി ഫ്രാന്‍സീസിനേയും ഫാസില്‍ ഫനൂസിനേയും വിനൂപ് മനോഹരനേയും തുടര്‍ച്ചയായ മൂന്നു പന്തുകളില്‍ പുറത്താക്കി അഖില്‍ ദേവ് ഹാട്രിക്കിന് അര്‍ഹനായി. പരമാവധി പ്രതിരോധിച്ച ടി.കെ. അക്ഷയുടെ വിക്കറ്റ് 18.5-ാം ഓവറില്‍ അഖില്‍ സക്കറിയ പിഴുതതോടെ ആലപ്പി റിപ്പിള്‍സ് 90 റണ്‍സിന് എല്ലാവരും പുറത്ത്.

91 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന് രണ്ടാം ഓവറില്‍ എം. നിഖിലിന്റെ വിക്കറ്റ് നഷ്ടമായി. കെ.എ. അരുണ്‍- റോഹന്‍ കുന്നുമേല്‍ കൂട്ടുകെട്ട് ടീം സ്‌കോര്‍ 44ലെത്തിച്ചപ്പോള്‍ റോഹന്റെ വിക്കറ്റ് നഷ്ടമായി. തൊട്ടടുത്ത പന്തില്‍ സഞ്ജയ് രാജിനെ ആനന്ദ് ജോസഫ് ബൗള്‍ഡാക്കി. അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലായിരുന്നു കാലിക്കറ്റ്. സ്‌കോര്‍ 73ല്‍ നില്‍ക്കെ എം. അജിനാസിനെ (16 പന്തില്‍ 10 റണ്‍സ്) കാലിക്കറ്റിനു നഷ്ടമായി. തുടര്‍ന്ന് കെ.എ. അരുണ്‍- സല്‍മാന്‍ നിസാര്‍ കൂട്ടുകെട്ട് കാലിക്കറ്റിന് ആറു വിക്കറ്റ് വിജയം സമ്മാനിച്ചു. 23 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത കെ.എ. അരുണാണ് കാലിക്കറ്റിന്റെ ടോപ് സ്‌കോറര്‍.