nida

ഇക്വിസ്ട്രിയൻ എൻഡുറൻസ് ടൂർണമെന്റിൽ മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായി നിദ അൻജും ചേലാട്ട്

കൊച്ചി: ദീർഘദൂര കുതിരയോട്ട മത്സരത്തിലെ ആഗോള ചാമ്പ്യൻഷിപ്പായ എഫ്.ഇ.ഐ എൻഡുറൻസ് ടൂർണമെന്റിലെ സീനിയർ വിഭാഗത്തിൽ മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡ് മലയാളിയായ നിദ അൻജും ചേലാട്ടിന് സ്വന്തം. ഇരുപത്തിരണ്ടുകാരിയായ ഈ മലപ്പുറം തിരൂർ സ്വദേശിനിക്ക് ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

40 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാർക്കൊപ്പമാണ് നിദ മത്സരിച്ചത്. ഈ വിഭാഗത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടിയപ്പോൾ തന്നെ ഇന്ത്യൻ കുതിരയോട്ട കായികവിഭാഗത്തിൽ നിദ ചരിത്രമെഴുതിയിരുന്നു. ഇന്റർനാഷണൽ ഇക്വസ്ട്രിയൻ ഫെഡറേഷനാണ് (എഫ്.ഇ.ഐ.) മത്സരം സംഘടിപ്പിച്ചത്. കടുത്ത പരീക്ഷണങ്ങൾക്കും മത്സരങ്ങൾക്കും ശേഷമാണ് നിദ പങ്കെടുക്കാൻ യോഗ്യത നേടിയത്. യു.എ.ഇ, ബഹ്റൈൻ, സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച കുതിരയോട്ടക്കാരായിരുന്നു നിദയുടെ എതിരാളികൾ.

ഇന്ത്യക്കാർക്ക് ഈ കായികയിനം അത്ര പരിചിതമല്ലെങ്കിലും, പല രാജ്യങ്ങളിലും അവരുടെ സാംസ്‌കാരികപാരമ്പര്യത്തിന്റെ ഭാഗമാണ് കുതിരയോട്ടം. നിദ ഉൾപ്പെടെ 45 പേർ മാത്രമാണ് അവസാനം വരെ മത്സരത്തിൽ പിടിച്ചുനിന്നത്. 12 വയസുപ്രായമുള്ള തന്റെ വിശ്വസ്ത പെൺകുതിര പെട്ര ഡെൽ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ 160 കിലോമീറ്റർ ദൈർഘ്യമുള്ള പാത, 10 മണിക്കൂർ 23 മിനുട്ട് കൊണ്ടാണ് നിദ കീഴടക്കിയത്. 73 കുതിരകൾ അയോഗ്യതയോടെ പുറത്തായി.

അസാമാന്യ കരുത്തും കായികക്ഷമതയും മാത്രമല്ല, ഓടിക്കുന്ന കുതിരയുമായി അഭേദ്യമായ ആത്മബന്ധം കൂടിയുണ്ടെങ്കിലേ മത്സരം പൂർത്തിയാക്കാൻ കഴിയൂ. ആദ്യഘട്ടത്തിൽ 61-ാം സ്ഥാനത്തായിരുന്നു നിദ. രണ്ടാംഘട്ടത്തിൽ 56-ാം സ്ഥാനത്തേക്കും മൂന്നാം ഘട്ടത്തിൽ 41-ാം സ്ഥാനത്തേക്കും മുന്നേറി. നാലാം ഘട്ടമെത്തിയപ്പോൾനിദ 36-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് 27-ാം സ്ഥാനത്തെത്തി. അവസാനലാപ്പിൽ 17-ാം സ്ഥാനമെന്ന മികച്ച റെക്കോഡോടുകൂടിയാണ് നിദ ഓടിയെത്തിയത്. മണിക്കൂറില്‍ 16.09 കിലോമീറ്റർ ആയിരുന്നു നിദയുടെ ശരാശരി വേഗം.