
ഏതു സമൂഹത്തിനും തങ്ങളുടേതായ ഉത്സവാഘോഷങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ഓണം സങ്കല്പങ്ങളിലും അനുഷ്ഠാനങ്ങളിലും വേറിട്ട ഒന്നാണ്. മനുഷ്യരെല്ലാവരും സമന്മാരായിരിക്കുകയും കള്ളവും ചതിയും ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലത്തിന്റെ സ്മരണ ലോകത്ത് മറ്റേതെങ്കിലും ഉത്സവങ്ങളുടെ അടിസ്ഥാനമായിട്ടുണ്ടോ എന്ന് സംശയമാണ്. സമൃദ്ധിയുടെയും സന്തോഷത്തിന്റേയും ആഘോഷമാണ് ഓണം. എന്നാൽ മലയാളിയുടെ ഓണം എല്ലാ കാലത്തും സമൃദ്ധമായിരുന്നില്ല. വറുതിയുടെയും ദുരിതത്തിന്റെയും നാളുകൾ പിന്നിട്ടാണ് കേരളം ഒരു ആധുനിക സമൂഹത്തിലേക്ക് ചുവടുകൾ വച്ചത്. ജനകീയ സർക്കാരുകളുടെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനങ്ങൾ ഈ മുന്നേറ്റത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതേ ദിശയിൽതന്നെയാണ് ഈ സർക്കാർ കേരളത്തെ നയിക്കുന്നത്.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്; ഭക്ഷ്യ കമ്മി സംസ്ഥാനവുമാണ്. രാജ്യം നേരിടുന്ന ഗുരുതരമായ വിലക്കയറ്റം ഭയാശങ്കകൾ ഉണ്ടാക്കാറുണ്ടെങ്കിലും എല്ലാ കാലത്തും അതിനെ മറികടക്കാനാകുന്നത് സംസ്ഥാന സർക്കാരിന്റെ ശക്തമായ വിപണി ഇടപെടലിന്റെ ഫലമായാണ്. വിലനിലവാരം ഭക്ഷ്യോത്പാദക സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ താണുനിൽക്കുന്നു. കേന്ദ്രസർക്കാരിന്റെ സ്ഥിതിവിവര വകുപ്പ് പുറത്തിറക്കുന്ന പ്രതിമാസ സൂചികകൾ ഇതിന് പ്രത്യക്ഷ തെളിവാണ്. ഉത്സവവേളകളിൽ വിലക്കയറ്റം സൃഷ്ടിച്ച് അമിത ലാഭമുണ്ടാക്കാനുള്ള ഇടനിലക്കാരുടെ നീക്കങ്ങൾക്ക്, പ്രധാനപ്പെട്ട എല്ലാ ആഘോഷവേളകളിലും പ്രത്യേക ചന്തകൾ സംഘടിപ്പിച്ചാണ് സർക്കാർ തടയിടുന്നത്. അതിന്റെ ഭാഗമായി സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാതെ ഈ ഓണത്തിനും വിപുലമായ സംവിധാനങ്ങൾ സർക്കാർ ഒരുക്കി.
വിലക്കുറവിന്റെ
ഓണച്ചന്തകൾ
കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സപ്ലൈകോയുടെ ഓണച്ചന്തകൾ വിപുലമായി സംഘടിപ്പിച്ചു. സെപ്തംബർ ആറു മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, പത്തു മുതൽ താലൂക്ക് ആസ്ഥാനങ്ങളിലും നടന്നുവരുന്ന ഈ ചന്തകൾ ഇന്നുവരെ തുടരും. കർഷകരിൽ നിന്ന് നേരിട്ടു സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും മേളകളിലുണ്ട്. ഓണക്കാലത്ത് സപ്ലൈകോ വിപണനശാലകളിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പതിമൂന്ന് ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ മാവേലി സ്റ്റോറുകളിലൂടെയും സൂപ്പർ മാർക്കറ്റുകളിലൂടെയും വിതരണം ചെയ്തുവരുന്നു. 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ഇവിടങ്ങളിൽ സാധനങ്ങൾ ലഭ്യമാണ്.
ഇതുകൂടാതെ, ശബരി ഉത്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഓണച്ചന്തകളിൽ 50 ശതമാനം വരെ വിലക്കുറവാണ്. പ്രമുഖ കമ്പനികളുടെ ഇരുന്നൂറിലധികം ബ്രാൻഡഡ് ഉത്പന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാക്കുകയും ചെയ്യുന്നു. ഇവയിൽ നെയ്യ്, തേൻ, കറിമസാലകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, ഡിറ്റർജന്റുകൾ, ടോയ് ലെറ്ററീസ് തുടങ്ങിയവയ്ക്ക് 45 ശതമാനം വിലക്കുറവുണ്ട്. 255 രൂപ വിലവരുന്ന ആറ് ശബരി ഉത്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന 'ശബരി സിഗ്‌നേച്ചർ കിറ്റ്' പുറത്തിറക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു മുതൽ നാലുമണി വരെ അധിക വിലക്കുറവ് നൽകുന്ന 'ഡീപ് ഡിസ്‌കൗണ്ട് അവേഴ്സും' പ്രഖ്യാപിച്ചിട്ടുണ്ട്.
കൺസ്യൂമർ ഫെഡും
കൃഷി വകുപ്പും
ഇതിനു പുറമേ, സഹകരണ വകുപ്പിനു കീഴിലുള്ള കൺസ്യൂമർ ഫെഡ് ഒരാഴ്ച നീണ്ടുനിൽക്കുന്ന 1500 ചന്തകൾ ഒരുക്കിയും വില കുറച്ച് സാധനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് അവസരമൊരുക്കുന്നുണ്ട്. കൈത്തറി തൊഴിലാളികൾക്കും അവരുടെ സഹകരണ സംഘങ്ങൾക്കും നേട്ടമുണ്ടാക്കുന്നതിനും, ഖാദി ഉത്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി റിബേറ്റ് നൽകിയുള്ള മേളകൾ സംഘടിപ്പിക്കുന്നതിനും സർക്കാർ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. പഴം, പച്ചക്കറി ഉത്പന്നങ്ങളുടെ അമിത വിലക്കയറ്റം തടയുന്നതിന് 2,000 കർഷക ചന്തകൾ ഒരുക്കുന്നതിന് കൃഷി വകുപ്പും നടപടി സ്വീകരിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നുവെങ്കിലും, സാധാരണക്കാരുടെ ഒരു കാര്യത്തെയും അത് ബാധിക്കാത്ത വിധം ഈ സർക്കാർ അത് കൈകാര്യം ചെയ്തുപോരുന്നു. ഇതേ സമീപനമാണ് ഓണക്കാലത്തും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് വിവിധ വിഭാഗം ജനങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റും, വിലക്കയറ്റം തടഞ്ഞുനിറുത്തുന്നതിനുള്ള ഇടപെടലുകളും. അന്ത്യോദയ അന്നയോജന (എ.എവൈ) കാർഡ് ഉടമകൾക്ക് പതിമൂന്നിനം ഭക്ഷ്യോത്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് നൽകിവരുന്നു. ആറ് ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ നേട്ടം ലഭിക്കുന്നത്.
വയനാടിന്
കൈത്താങ്ങ്
ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാക്കുന്നുണ്ട്.സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിനായി 34.29 കോടി രൂപ സർക്കാർ മുൻകൂറായി നീക്കിവച്ചു. ഇതിനു പുറമേ സംസ്ഥാന സർക്കാർ കൈക്കൊണ്ട മറ്റൊരു സുപ്രധാന തീരുമാനമാണ് വയനാട് ഉരുൾപൊട്ടൽ ദുരിതബാധിത മേഖലകളിലെ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്നത്. എൻ.എഫ്.എസ്.എ നിയമം നടപ്പിലാക്കപ്പെട്ടതോടെ, സംസ്ഥാനത്തെ ജനങ്ങളിൽ 57 ശതമാനവും സ്റ്റാറ്റ്യൂട്ടറി റേഷനിംഗിന് പുറത്താവുകയുണ്ടായി. ഇതിലുൾപ്പെടുന്ന നീല, വെള്ള കാർഡുകാർക്ക് നിലവിൽ സംസ്ഥാന സർക്കാർ നൽകിവരുന്നതിനു പുറമെ 10 കിലോ അരി ഓണക്കാലത്ത് പ്രത്യേകമായി നൽകുന്നു.
രാജ്യത്തെ വ്യവസായ സൗഹൃദ സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത് എത്തിയതിന്റെ അംഗീകാരം സംസ്ഥാനത്തെ തേടി വന്നത് ഈ ഓണക്കാലത്താണ്. ഇത് മലയാളികൾക്കാകെ അഭിമാനകരമായ നേട്ടമാണ്. സാമൂഹ്യ പുരോഗതിയിൽ രാജ്യത്തെ ഒന്നാമത്തെ സ്ഥാനം നിരവധി വർഷങ്ങളായി നിലനിറുത്തുമ്പോഴും വാണിജ്യ, വ്യവസായ പുരോഗതിയിൽ അതിനൊത്ത നേട്ടം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിരുന്നില്ല. ഈ കുറവ് പരിഹരിക്കാൻ നിശ്ചയദാർഢ്യത്തോടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയത്. മാവേലി രാജ്യത്തെപ്പറ്റിയുള്ള നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഗൃഹാതുര സ്മരണകൾ പേറുക മാത്രമല്ല, അത് യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സാമ്പത്തിക പുരോഗതി കൈവരിക്കാനും കേരളം പ്രതിജ്ഞാബദ്ധമാണ്.