flight

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി - കൊച്ചി വിമാനം മണിക്കൂറുകളോളം വൈകി. ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നു. വിമാനം വൈകുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമായ കാരണങ്ങൾ പറഞ്ഞില്ലെന്ന് യാത്രക്കാർ വിമര്‍ശിച്ചു.

12 മണിക്കൂറോളം വൈകിയാണ് വിമാനം യാത്ര തുടങ്ങിയത്. രാവിലെ ആറ് മണിക്ക് വിമാനം പുറപ്പെടും എന്നാണ് അധികൃതർ അവസാനമായ അറിയിച്ചതെങ്കിലും വീണ്ടും വൈകുകയായിരുന്നു. വിമാനം എപ്പോൾ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് അധികൃതർ നൽകിയില്ല. ഭക്ഷണമോ മറ്റ് സൗകര്യമോ ഒരുക്കിയതുമില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ, ഇതുവരെയും വിമാനം വൈകാനുള്ള കാരണം എയർ ഇന്ത്യ എക്‌‌സ്‌പ്രസ് വ്യക്തമാക്കിയിട്ടില്ല.

യാത്രക്കാരിൽ ഭൂരിഭാഗവും ഓണം ആഘോഷിക്കാൻ നാട്ടിലേക്കെത്തിയ മലയാളികളായിരുന്നു. വിമാനം വൈകിയതോടെ വലിയ ആശങ്കയിലായിരുന്നു ഇവർ.