sitaram-yechuri

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിനായി സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ യെച്ചൂരിക്ക് അന്ത്യാജ്ഞലി അർപ്പിച്ചു. ശരദ് പവാർ, മനീഷ് സിസോദിയ, ജയറാം രമേശ്, രമേശ് ചെന്നിത്തല, കനിമൊഴി, പി കെ ശ്രീമതി, പി സതീദേവി, കെ കെ ശൈലജ, മണിക് സർക്കാർ തുടങ്ങിയ നേതാക്കളും എകെജി ഭവനിലെത്തി. നേതാക്കളും പ്രവർത്തകരുമടക്കം ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തുന്നത്.

മുദ്രാവാക്യം മുഴക്കിയാണ് നേതാക്കൾ സഖാവിന് അന്ത്യാജ്ഞലി അർപ്പിക്കുന്നത്. ഉച്ചയോടെ വിലാപയാത്ര ആരംഭിക്കും. വൈകിട്ട് അഞ്ചുമണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസിന് കൈമാറും.

ശ്വാസകോശ അണുബാധയെത്തുടർന്ന് എയിംസിൽ ചികിത്സയിലിരിക്കെ സെപ്തംബർ 12ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടർന്ന് ആഗസ്റ്റ് 19നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ കടുത്ത് തീവ്രപരിചരണ വിഭാഗത്തിലാക്കി. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

കടുത്ത പനിയെത്തുടർന്ന് ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ കടുത്തതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലാക്കി. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഭാര്യയും മാദ്ധ്യമ പ്രവർത്തകയുമായ സീമാ ചിത്‌സിയും മകളും പ്രഭാഷകയുമായ ഡോ.അഖിലയും അന്തരിച്ച മകൻ ആശിഷിന്റെ ഭാര്യ സ്വാതിയും അവസാന സമയത്ത് അടുത്തുണ്ടായിരുന്നു.