a

ഇംഫാൽ: മണിപ്പൂരിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിനു പിന്നാലെ നിരോധിച്ച ഇന്റർനെറ്റ് സേവനങ്ങൾ ആറ് ദിവസത്തിനു ശേഷം പുനഃസ്ഥാപിച്ചു. ഈ മാസം പത്തിനായിരുന്നു ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ഇന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, കാക്ചിങ് എന്നീ ജില്ലകളിലായിരുന്നു ഇന്റർനെറ്റ് നിരോധിച്ചത്.

ക്രമസമാധാന നില തകരാറിലായതിനാൽ സംസ്ഥാന പൊലീസ് മേധാവിയും സുരക്ഷ ഉപദേശകനും രാജിവെക്കണമെന്നാവശ്യപ്പെട്ട് വനിതകളും വിദ്യാർത്ഥികളും രാജ്ഭവനിലേക്ക് മാർച്ച് നടത്തിയുരുന്നു. പിന്നാലെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ക്രമസമാധാനം പുനഃസ്ഥാപിക്കാൻ 2000 സി.ആർ.പി.എഫ് ജവാന്മാരെ കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പൂരിലേക്കയച്ചു. 58ാം ബറ്റാലിയൻ തെലങ്കാനയിൽനിന്നും 112ാം ബറ്റാലിയൻ ഝാർഖണ്ഡിൽനിന്നും മണിപ്പൂരിലേക്ക് യാത്ര തിരിച്ചു. ചുരാചന്ദ്പൂരിലും ഇംഫാലിലുമാണ് ഈ സംഘം ക്യാമ്പ് ചെയ്തത്. നിലവിൽ സി.ആർ.പി.എഫിന്റെ 11 ബറ്റാലിയൻ മണിപ്പൂരിലുണ്ട്.