highway

പൂനെ: മഹാനഗരങ്ങളായ മുംബയ്, ബംഗളൂരു എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന 14 വരി പാത പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മുംബയിലെ അടല്‍ സേതുവിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് പൂനെ വഴിയാകും ബംഗളൂരുവിലേക്ക് പോകുകയെന്നും മന്ത്രി പറഞ്ഞു. നിര്‍ദിഷ്ട പാതയില്‍ നിന്ന് റിങ് റോഡ് വഴി പൂനെയില്‍ എത്താമെന്നതിനാല്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെമുംബയ് - പൂനെ എക്സ്പ്രസ് വേയിലെ തിരക്ക് 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഞായറാഴ്ച കോളേജ് ഓഫ് എഞ്ചിനീയറിങ് പൂനെ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

റോഡ് നിര്‍മ്മാണത്തില്‍ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ കുറിച്ച് ഊന്നിപ്പറഞ്ഞ ഗഡ്കരി ഏകദേശം 80 ലക്ഷം ടണ്‍ മാലിന്യം റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി ചടങ്ങില്‍ വ്യക്തമാക്കി. ഈ മേഖലയില്‍ ഗവേഷണത്തിന് വലിയ സാദ്ധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 25 വര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ വാഹങ്ങളും പെട്രോളിനും ഡീസലിനും പകരം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാകുമെന്നും അദ്ദേഹം പ്രവചിച്ചു. വാഹനരംഗത്ത് ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ - ഡീസല്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കഴിഞ്ഞയാഴ്ച മന്ത്രി പറഞ്ഞിരുന്നു.