ashiq-abu-sandeep-warrier

മലയാള സിനിമയിൽ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംഘടനയെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. ''പ്രോഗ്രസീവ് ഫിലിം മെക്കേഴ്‌സ് ഓഫ് ഇന്ത്യ . പിഎഫ്ഐ .. കറക്ട് പേര്. മട്ടാഞ്ചേരി മാഫിയ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി'' എന്നാണ് സന്ദീപിന്റെ പരിഹാസം. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് എന്താണ് മട്ടാഞ്ചേരി മാഫിയ എന്ന് പറഞ്ഞുകൊണ്ട് മറ്റാരു പരിഹാസക്കുറിപ്പും സന്ദീപ് വാര്യർ കുറിച്ചിരുന്നു. അതിങ്ങനെ-

''ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു . ആർക്കാണ് അങ്കിൾ മട്ടാഞ്ചേരി മാഫിയ എന്ന് പേരിട്ടത് ?

പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിച്ച് മുക്കിയ , മലയാള സിനിമയെ നശിപ്പിക്കുന്ന , ദേശവിരുദ്ധ പ്രൊപ്പഗാണ്ട സിനിമകളെടുക്കുന്ന , സമൂഹത്തെ കാർന്ന് തിന്നുന്ന മയക്ക് മരുന്ന് പ്രചരിപ്പിക്കുന്ന , മയക്കുമരുന്നിന്റെ പേര് സ്വന്തം പ്രൊഡക്ഷൻ കമ്പനിക്ക് നൽകിയ , കഞ്ചാവിന്റെ പേരിൽ സിനിമയെടുത്ത, ജോലി ചെയ്തവർക്ക് ഇപ്പോഴും ലക്ഷങ്ങൾ പ്രതിഫലം നൽകാത്ത ഒരു പറ്റം തെമ്മാടിക്കൂട്ടങ്ങൾക്ക് ഞാൻ നൽകിയ പേരാണ് മട്ടാഞ്ചേരി മാഫിയ''

അതേസമയം, പ്രോഗ്രസീവ് ഫിലിം മെക്കേഴ്‌സ് അസോസിയേഷൻ ഇടത് ആഭിമുഖ്യമുള്ള നിർമാതാക്കളുടെ സംഘടന എന്ന രീതിയിലാണ് ആദ്യം ആലോചിച്ചതത്രേ. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു. വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ’ എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷിലുള്ള കത്താണ് പുതിയ നീക്കത്തിന്റെ അണിയറക്കാർ ചില നിർമാതാക്കൾക്ക് അയച്ചിരുന്നത്. ചിലരെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. നിർമാതാക്കളുടെ പുതിയ സംഘടനയാണ് ലക്ഷ്യമെന്ന് കത്തിന്റെ രണ്ടാംഖണ്ഡികയിൽ വ്യക്തമാക്കിയിരുന്നു. ഇടത് പുരോഗമന മൂല്യങ്ങളായിരിക്കും ഉയർത്തിപ്പിടിക്കുകയെന്നും ഇതിൽ പരാമർശിച്ചിരുന്നു.

പക്ഷേ, പുതിയ സംഘടനയെക്കുറിച്ച് വിശദമാക്കുന്ന മലയാളത്തിലുള്ള കത്തിൽ നിർമാതാക്കൾ എന്നതു മാറ്റി പിന്നണിപ്രവർത്തകർ എന്നാക്കി. ‘ഇടത് പുരോഗമ മൂല്യങ്ങൾ’ എന്നു പറയുന്ന ഭാഗം ‘സമത്വം, സഹകരണം, സാമൂഹികനീതി’ എന്നീ മൂല്യങ്ങൾ എന്നാക്കുകയും ചെയ‌്തു. നിർമാതാക്കളുടെ സംഘടനയിലെ അസംതൃപ്‌തരേയും ഫെഫ്ക നേതൃത്വത്തോട് എതിർപ്പുള്ളവരേയുമാണ് ആഷിഖും സംഘവും പ്രതീക്ഷിക്കുന്നത്.

അതിനിടെ, അസോസിയേഷനിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി നിർമാതാവ് സാന്ദ്രാതോമസ് പ്രതികരിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുള്ളിൽ നിന്നുകൊണ്ട് പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും തത്കാലം പുതിയ സംഘടനയിലേക്ക് ഇല്ലെന്ന്‌ അറിയിച്ചതായും സാന്ദ്ര പറഞ്ഞു.