
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പോളിയോ വാക്സിനേഷൻ ക്യാമ്പെയിൻ താലിബാൻ ഭരണകൂടം നിറുത്തിവച്ചെന്ന് യുഎൻ. പോളിയോ നിർമ്മാർജ്ജനത്തിന് താലിബാന്റെ നടപടി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. താലിബാന്റെ ഈ തീരുമാനം മേഖലയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും യു.എൻ മുന്നറിയിപ്പ് നൽകി. താലിബാൻ ഇത്തരമൊരു തീരുമാനം സ്വീകരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും യു.എൻ വ്യക്തമാക്കി.
അതേസമയം,അഫ്ഗാനിസ്ഥാനിൽ ഈ വർഷം 18ലധികം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ വർഷം ഇത് വെറും ആറ് കേസുകളായിരുന്നു. പാകിസ്ഥാന് പുറമെ അഫ്ഗാനിസ്ഥാനിലും മാരകമായേക്കാവുന്ന രോഗമാണ് പോളിയോ. ഇത് പക്ഷാഘാതം ഉണ്ടാകാൻ കാരണമാകുന്ന ഒന്നാണെന്നും വിദഗ്ദ്ധർ പറയുന്നു.