cinema

മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടനാണ് ജനാര്‍ദ്ദനന്‍. വില്ലനായും, ഹാസ്യനടനായും കാരക്ടര്‍ റോളുകളിലും കഴിഞ്ഞ 52 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. മലയാളികള്‍ക്ക് പ്രിയപ്പട്ട നടനും തന്റെ അടുത്ത സുഹൃത്തിമായ ഒടുവില്‍ ഉണ്ണികൃഷ്ണനെക്കുറിച്ച് സംസാരിക്കുകയാണ് ജനാര്‍ദ്ദനന്‍. കൗമുദി മൂവിസിലാണ് അദ്ദേഹം പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്.

അഭിനയിക്കുകയാണെന്ന് തോന്നാത്ത രീതിയില്‍ അഭിനയിക്കുന്ന ആളാണ് അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ അഭിനയത്തോട് കൊതി തോന്നിപ്പോകാറുണ്ടെന്നും ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു. വളരെ സാധുവായ മനുഷ്യനാണ് അദ്ദേഹമെന്നും ഒടുവില്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ എല്ലാവരും അല്‍പായുസുകള്‍ ആയിരുന്നുവെന്നും ജനാര്‍ദ്ദനന്‍ പറയുന്നു.

വളരെ സാധുവായ ഒരു മനുഷ്യനാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ള വ്യക്തിയാണദ്ദേഹം. എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ട് തന്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നത് താനാണെന്ന്.

അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായുസുകള്‍ ആയിരുന്നു. അവരുടെ വീട്ടില്‍ ആണുങ്ങള്‍ വാഴില്ല. നല്ലൊരു മനുഷ്യനായിരുന്നു. ഒരിടക്ക് ഞാന്‍, ജയറാം, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി, നരേന്ദ്ര പ്രസാദ് എന്നിവര്‍ ഒരു ടീം പോലെ പത്ത് മുപ്പത് പടങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയിക്കുകയാണെന്ന് തോന്നാത്ത രീതിയില്‍ അഭിനയിക്കുന്ന വേറൊരു നടന്‍ മലയാളത്തില്‍ ഉണ്ടോ എന്ന് അറിയില്ല.

വളരെ നാച്ചുറല്‍ ആയിട്ട് അഭിനയിക്കുന്ന വ്യക്തിയാണദ്ദേഹം. കൊതികിട്ടുന്ന അഭിനയം എന്ന് വേണമെങ്കില്‍ പറയാം. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ വളരെ നന്നായിട്ട് പാട്ട് പാടുകയും മൃദംഗം വായിക്കുകയുമൊക്കെ ചെയ്യുമായിരുന്നുവെന്നും ജനാര്‍ദ്ദനന്‍ പറയുന്നു.