kerala

കോട്ടയം : മഴ കഴിഞ്ഞിട്ട് ഒരാഴ്ച പോലും തികഞ്ഞില്ല, ചൂട് പൊള്ളിക്കുകയാണ്. ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തിയത് 34 ഡിഗ്രി. സംസ്ഥാനത്ത് രണ്ടാം സ്ഥാനം. വേനല്‍ക്കാലത്തിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്. മുന്‍വര്‍ഷങ്ങളിലെ തനിയാവര്‍ത്തനമായതിനാല്‍ കാലാവസ്ഥാ ഗവേഷകര്‍ വരള്‍ച്ചാ സൂചനയും നല്‍കുന്നുണ്ട്. വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ അല്ലെങ്കില്‍ ദുര്‍ബലമാകുന്നതും പിന്നാലെ വേനല്‍ ശക്തമാകുന്നതുമാണ് പ്രവണത.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവില്‍ 178 % വര്‍ദ്ധനയുണ്ടായിരുന്നു. പിന്നീട് വിട്ടു നിന്ന മഴ മേയ് അവസാനം 87 ശതമാനം വര്‍ദ്ധിച്ചു. സമീപകാലത്തെ ഏറ്റവും ശക്തമായ വേനല്‍ മഴയ്ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം വരെ മഴ തുടര്‍ന്നു.

തലയ്ക്ക് മീതെ കൂട്ടിക്കല്‍


രണ്ടു വര്‍ഷം മുമ്പ് ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ചൂട് കൂടിയപ്പോഴാണ് ഒക്ടോബറില്‍ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ ഡിസംബര്‍ അവസാനിക്കും മുന്‍പ് കുടിവെള്ള ക്ഷാമം രൂക്ഷമായി. നിലവിലെ സാഹചര്യത്തില്‍ മാസാവസാനം വരെ ചൂട് ഉയര്‍ന്നു നില്‍ക്കുമെന്നും ചില ദിവസങ്ങളില്‍ 35 ഡിഗ്രി വരെ ഉയരാമെന്നുമാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കും സാദ്ധ്യതയുണ്ട്.

മുന്നറിയിപ്പുകള്‍

മലയോര - പടിഞ്ഞാറന്‍ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായേക്കും

നിര്‍മ്മാണത്തിലിരിക്കുന്ന ശുദ്ധജല വിതരണ പദ്ധതികള്‍ പൂര്‍ത്തിയാക്കണം

പമ്പിംഗ് പ്രശ്‌നവും പൈപ്പ് പൊട്ടലും മൂലമുള്ള പ്രശ്‌നങ്ങളും പരമാവധി കുറയ്ക്കണം

പെയ്ത്തു വെള്ളം നിലനിറുത്താന്‍ ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം

ശരാശരി ചൂട് 34 ഡിഗ്രി