modi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടിംഗ് നടന്നതിന് പിന്നാലെ കാശ്‌മീരിന് വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാശ്‌മീരിന് സംസ്ഥാന പദവി നൽകും. കർഷക‌ർക്ക് പ്രതിവർഷം 10,000 രൂപ നൽകും. കുടുംബത്തിലെ മുതിർന്ന വനിതകൾക്ക് പ്രതിവർഷം 18,000 രൂപ നൽകും. ഭവന രഹിതരായ 1000പേർക്ക് വീട്. ഇൻഷുറൻസ് പരിധി അഞ്ച് ലക്ഷത്തിൽ നിന്നും ഏഴ് ലക്ഷമാക്കും, തുടങ്ങിയ വാഗ്ദാനങ്ങളാണ് മോദി നൽകിയത്.

ജമ്മു കാശ്‌മീർ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നപ്പോൾ കഴിഞ്ഞ ദിവസം റെക്കോഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ മോദി പ്രതികരണവുമായി എത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുന്നതില്‍ കുപ്രസിദ്ധരായിരുന്ന ജമ്മു കാശ്മീര്‍ ജനത ഇപ്പോള്‍ കൈയില്‍ പുസ്തകങ്ങളും പേനകളുമായി തെരുവിലൂടെ നടക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശ്മീരിലെ വോട്ടര്‍മാരെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

24 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 60.21 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണിത്. ഇതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. കാശ്മീരിനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കാശ്മീരി പണ്ഡിറ്റുകളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.