laddu

ഹൈദരാബാദ് : പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാമർശം വൻ വിവാദമായി. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തിൽ ആയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

'ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈഎസ്ആർ കോൺഗ്രസിന്റെ ഭരണസമയത്ത് തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്.എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോപണത്തിന് മറുപടിയുമായി വൈഎസ്ആർസിപി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി ടിഡിപി മേധാവി ഏത് നിലയിലേക്കും നിൽക്കുമെന്ന് മുതിർന്ന വൈഎസ്ആർസിപി നേതാവ് വൈ സുബ്ബ റെഡ്ഡി പറഞ്ഞു. 'നായിഡുവിന്റെ പരാമർശം ക്ഷേത്രത്തിന്റെ പരിശുദ്ധിക്കും പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും കോട്ടം വരുത്തി. തിരുമല പ്രസാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ അങ്ങേയ​റ്റം ദുരുദ്ദേശ്യപരമാണ്. ആരും ഇത്തരം വാക്കുകൾ പറയുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ല'- സുബ്ബ റെഡ്ഡി എക്സിൽ കുറിച്ചു.

എൻഡിഎയുടെ പാർലമെന്ററി പാർട്ടിയോഗത്തിലായിരുന്നു നായിഡുവിന്റെ വിവാദ പരാമർശം. ഇത് വിവാദമായെങ്കിലും നായിഡുവിനെ ന്യായീകരിച്ച് പാർട്ടിയിലെ ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.