
ലോകത്താകമാനമുള്ള മദ്യ മാർക്കറ്റിൽ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണ്. ആരോഗ്യത്തിന് ദോഷകരമായ മദ്യപാനത്തിന് എതിരെ ക്യാമ്പെയിനുകളും വില വർദ്ധനവും ഒക്കെയുണ്ടെങ്കിലും മദ്യമാർക്കറ്റ് ഇന്ത്യയിൽ തകരുന്നില്ല. ഇന്ത്യയിൽ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന തരം മദ്യം ബിയറാണ്. അതിൽതന്നെ കിംഗ്ഫിഷർ കമ്പനിയാണ് മുന്നിൽ. എന്നാൽ പൊതുവിൽ ജനങ്ങൾക്ക് ഇഷ്ടം ബിയറല്ല. വിസ്‌കിയാണ്. 60 ശതമാനം ആളുകളും വിസ്‌കി വാങ്ങുന്നുണ്ട്.
വിസ്‌കിയുടെ കാര്യം വരുമ്പോൾ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നത് മക്‌ഡവലാണ്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്നതും മക്‌ഡവലാണ്. 2022ൽ 30.8 മില്യൺ കേസ് മക്‌ഡവൽ വിറ്റുപോയപ്പോൾ 2023ൽ അത് 31.4 ആയി ഉയർന്നു. വർദ്ധനവ് 2.1 ശതമാനം. തൊട്ടടുത്തുള്ള ബ്രാൻഡിനെക്കാൾ മൂന്ന് മില്യൺ കെയ്‌സുകൾ മക്‌ഡവലിന് വിൽപ്പനയുണ്ട്. മക്ഡവലിനോടുള്ള ഈ ഇഷ്‌ടത്തിന് കാരണം വിലയാണ്. ഡൽഹിയിൽ 750 എംഎല്ലിന് വില 400 രൂപയാണ്. മുംബയിൽ 640 ആണ്.

രണ്ടാമതുള്ളത് റോയൽ സ്‌റ്റാഗ് ആണ്. 2022ൽ 27.1 മില്യൺ കെയ്‌സുകൾ വിറ്റുപോയെങ്കിൽ 2023ൽ ഇത് 27.9 മില്യണായി ഉയർന്നു. രണ്ട് കൊല്ലം കൊണ്ട് 24 ശതമാനത്തിലധികം വളർച്ചയാണ് ഈ വിസ്‌കി ബ്രാൻഡ് നേടിയത്. പെർണോഡ് റിക്കാർഡ് എന്ന കമ്പനിയാണ് റോയൽ സ്‌റ്റാഗ് ഉൽപ്പാദിപ്പിക്കുന്നത്.
ഓഫീസേഴ്‌സ് ചോയ്സ് ആണ് മൂന്നാമതുള്ള വിസ്‌കി ബ്രാൻഡ്. എന്നാൽ 2022നെ അപേക്ഷിച്ച് ഇവരുടെ വിൽപന 2023ൽ അൽപം കുറവായിരുന്നു. 24.9 മില്യൺ കെയ്‌സുകൾ 2022ൽ വിറ്റുപോയപ്പോൾ 2023ൽ ഇത് 23.4 മില്യൺ ആയി കുറഞ്ഞു. പൊതുവിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ബ്രാൻഡുകൾക്കും വിൽപ്പനയിൽ മാറ്റമില്ല.