
കൊച്ചി: ഏണസ്റ്റ് ആൻഡ് യംഗിലെ (ഇ.വൈ) ചാർട്ടേഡ് അക്കൗണ്ടന്റായ എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യൻ ജോലി സമ്മർദ്ദം താങ്ങാനാകാതെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പനിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് ജീവനക്കാരി നസീറ കാസിയുടെ ഇമെയിലാണ് പുറത്തുവന്നിരിക്കുന്നത്.
ജോലി സമ്മർദം കമ്പനിയിലെ സ്ഥിരം സംഭവമാണെന്ന് പറഞ്ഞുകൊണ്ട് നസീറ കമ്പനി ചെയർമാന് അയച്ച മെയിലാണ് പുറത്തുവന്നത്. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും മെയിലിൽ പറയുന്നു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് ചെയർമാൻ ജീവനക്കാർക്ക് അയച്ച സന്ദശത്തിന് മറുപടിയായാണ് നസീറ മെയിൽ അയച്ചത്.
കമ്പനിയിൽ മാനസിക സമ്മർദം പതിവായിരുന്നുവെന്നും ജോലി സമ്മർദം മൂലം ആറ് പേർ രാജിവച്ചിരുന്നുവെന്നും അന്നയുടെ പിതാവ് പറഞ്ഞു. അന്നയുടെ മാതാവ് കമ്പനിക്കയച്ച പരാതി ചോർന്നത് കമ്പനിയിൽ നിന്ന് തന്നെയാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കത്ത് കുടുംബം മറ്റാർക്കും കാണിച്ചിട്ടില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.
ഹൃദയസ്‌തംഭനം മൂലമാണ് അന്ന മരിച്ചത്. ജോലി ഭാരം മൂലം മുമ്പും അന്ന കുഴഞ്ഞുവീണിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. ദിവസം ശരാശരി പതിനാറ് മണിക്കൂറാണ് അന്ന ജോലി ചെയ്‌തിരുന്നതെന്നും നാല് മാസത്തിനിടെ മൂന്ന് ദിവസം മാത്രമാണ് അവധി കിട്ടിയതെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ഭക്ഷണം കഴിക്കാൻ പോലും അഞ്ച് മിനിട്ടാണ് കിട്ടിയിരുന്നത്. ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് അന്ന് പറയാറുണ്ടെന്നും സുഹൃത്ത് വ്യക്തമാക്കി. ജോലി കൊച്ചിയിലേക്ക് മാറ്റുന്നതിനെപ്പറ്റി അന്ന ചിന്തിച്ചിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.