
തിരുവനന്തപുരം: 1200 ഓർഡിനറി ബസുകളുടെ കാലാവധി അടുത്തമാസം അവസാനിക്കുന്നതോടെ പ്രതിസന്ധിയിലായി കെഎസ്‌ആർടിസി. ഓർഡിനറി സർവീസിന് ഉപയോഗിക്കുന്ന ഈ ബസുകളുടെ കാലാവധി 15 വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഒരു വർഷം കൂടി സർക്കാർ നീട്ടി നൽകിയിരുന്നു. ഇതിനൊപ്പം ആയിരത്തിലധികം ബസുകളാണ് അടുത്തമാസം 15 വർഷം പിന്നിടുന്നത്. കൂടാതെ പുതിയ ബസുകൾ വാങ്ങാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രത്യേക ഉത്തരവിലൂടെ 280 ബസുകളുടെ കാലാവധി എട്ടുവർഷം ദീർഘിപ്പിച്ചിരുന്നു.
കാലാവധി കഴിഞ്ഞ ബസുകൾ നിരത്തൊഴിയുന്നതോടെ സർവീസുകളെ ബാധിക്കുമെന്നും അതിനാൽ ഫണ്ട് കുറയ്‌ക്കരുതെന്നും വ്യക്തമാക്കി ധനവകുപ്പിന് കെഎസ്‌ആർടിസി കത്ത് നൽകിയിട്ടുണ്ട്. നഗര ഗതാഗതത്തിനായി 305 മിനിബസുകൾ വാങ്ങാൻ കരാർനടപടികളിലേക്ക് കടന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഇത് നിർത്തിവയ്‌ക്കുമോ എന്നത് വ്യക്തമല്ല.
പ്ലാൻ ഫണ്ടിൽ 93 കോടി രൂപ സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ ബസ് നൽകിയ കമ്പനിക്കും കോച്ച് നിർമിച്ച സ്ഥാപനത്തിനും കുടിശിക തീർക്കാനുണ്ട്. പിഎംഇ ബസ് സേവാ പദ്ധതി പ്രകാരം ഇലക്‌ട്രിക് ബസുകൾ നൽകാൻ കേന്ദ്രം തയ്യാറാണെങ്കിലും കേരളം അതിനോട് പ്രതികരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ കേന്ദ്രത്തിന്റെ ഇ - ബസുകൾ ലഭിക്കാൻ സംസ്ഥാന ധനവകുപ്പിന്റെ ഗാരന്റി നൽകാനുള്ള നീക്കം നടന്നിരുന്നു എങ്കിലും പിന്നീട് നടപടികളിൽ തീരുമാനം ഉണ്ടായില്ല.