shyam

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കായി ഫെഡറൽ ബാങ്കിനെ കൈപിടിച്ചുയർത്തിയ മാനേജിംഗ് ഡയറക്ടർ ശ്യാം ശ്രീനിവാസൻ 14 വർഷത്തെ ചരിത്ര നിയോഗത്തിന് ശേഷം ഇന്നലെ വിരമിച്ചു. ആഗോള മാന്ദ്യത്തിന്റെ ആലസ്യമൊഴിയുന്നതിന് മുൻപ് 2010ൽ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി 48ാം വയസിൽ ശ്യാം ശ്രീനിവാസൻ ചുമതലയേൽക്കുമ്പോൾ 63,500 കോടി രൂപയായിരുന്ന ബാങ്കിന്റെ മൊത്തം ബിസിനസ് ഇപ്പോൾ അഞ്ച് ലക്ഷം കോടിയിലെത്തി. ഇക്കാലയളവിൽ വാർഷിക ലാഭം 500 കോടിയിൽ നിന്ന് നാലായിരം കോടി രൂപയിലേക്ക് ഉയർത്തി. ശാഖകളുടെ എണ്ണം ഇരട്ടിയാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ബാങ്കിന്റെ വിപണി മൂല്യം 8000 കോടി രൂപയിൽ നിന്ന് അര ലക്ഷം കോടി രൂപയായി ഉയർന്നു.

നിലവിൽ ആയുർവേദം കഴിഞ്ഞാൽ കേരളത്തിൽ നിന്നുള്ള സേവന കയറ്റുമതിയിൽ രണ്ടാം സ്ഥാനമാണ് ഫെഡറൽ ബാങ്കിനുള്ളത്. വിദേശ മലയാളികൾ ഇന്ത്യയിലേക്ക് അയക്കുന്ന മൊത്തം പണത്തിൽ 20 ശതമാനം വിഹിതം കൈവരിക്കാനും ശ്യാം ശ്രീനിവാസന്റെ നേതൃത്വം ഫെഡറൽ ബാങ്കിനെ സഹായിച്ചു. ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്ത് ലക്ഷം കോടി രൂപയായി ഉയർത്താൻ ലക്ഷ്യമിട്ടാണ് ചെന്നൈ സ്വദേശിയായ ശ്യാം ശ്രീനിവാസൻ ബാങ്കിൽ നിന്ന് ഇറങ്ങുന്നത്.

കെ. വി സുബ്രഹ്‌മണ്യൻ തിങ്കളാഴ്ച ചുമതലയേൽക്കും

ഫെഡറൽ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി കൃഷ്‌ണൻ വെങ്കട്ട് സുബ്രഹ്‌മണ്യൻ തിങ്കളാഴ്ച ചുമതലയേൽക്കും. കോട്ടക് മഹീന്ദ്ര ബാങ്കിൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറായിരുന്ന കെ.വി. സുബ്രഹ്മണ്യത്തിന് മൂന്നുവർഷത്തേക്കാണ് നിയമനം.