climate

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും താപനില വര്‍ദ്ധിക്കും.ശരത്കാല വിഷുവത്തെ തുടര്‍ന്ന് സുര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുന്നതിലാണ് താപനില വര്‍ദ്ധനയുണ്ടാകുന്നത്.സൂര്യ രശ്മി പതിക്കുന്ന സമയത്ത് മഴമേഘങ്ങളുടെ അഭാവമാണ് സംസ്ഥാനത്ത് താപനില വര്‍ദ്ധനയ്ക്ക് കാരണമാകുന്നത്.മഴ മേഘങ്ങളുണ്ടെങ്കില്‍ താപനില വര്‍ദ്ധിക്കില്ല.കഴിഞ്ഞ വര്‍ഷം ഇത് വലിയ രീതിയില്‍ അനുഭവപ്പെട്ടിരുന്നില്ല.

സുര്യന്‍ ഭൂമിമദ്ധ്യ രേഖയ്ക്ക് മുകളിലെത്തുകയും സുര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുന്നതാണ് ശരത്കാല വിഷുവം അഥവാ ശരത്കാല വിഷുദിനം എന്നറിയപ്പെടുന്നത്. 22നാണ് വിഷുവം.

2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാം.സുര്യാഘാത സാദ്ധ്യത നിലവിലില്ലെന്നാണ് വിലയിരുത്തല്‍.ഭൂമിയില്‍ ശരത്കാല വിഷുവ ദിനമായ 22ന് പകലിന്റെയും രാത്രിയുടെയും ദൈര്‍ഖ്യവും ഒരേപോലെയാണ്.25ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നതോടെ മൂന്ന് ദിവസം പരക്കേ മഴ ലഭിക്കും.താപനിലയും കുറയും.എന്നാല്‍ നിലവില്‍ അതിശക്ത മഴയ്ക്ക് സാദ്ധ്യതയില്ല. സെപ്തംബര്‍ അവസാന വാരത്തോടെ കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ ആരംഭിക്കും.ആ സമയത്തും മഴ അല്‍പ്പം കൂടുതല്‍ ലഭിക്കും.

ലാനിനയ്ക്ക് സാദ്ധ്യതയില്ല

സെപ്തംബറില്‍ സജീവമാകുമെന്ന് കരുതിയ ലാനിന പ്രതിഭാസം വീണ്ടും വൈകുമെന്നാണ് റിപ്പോര്‍ട്ട്.തുലാവര്‍ഷത്തില്‍ ഇത് സജീവമാകുമെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.ലാനിന സജീവമായാല്‍ അതിതീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് പ്രവചനുമുണ്ടായിരുന്നു.

12 ശതമാനം മഴ കുറവ്

ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കാലവര്‍ഷ സീസണില്‍ സംസ്ഥാനത്ത് 12 ശതമാനം മഴ കുറവ് രേഖപ്പെടുത്തി.1935 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1702.9 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്.ഏറ്റവും കുറവ് ഇടുക്കി (32 ശതമാനം കുറവ് ) വയനാട് (30 ശതമാനം) ജില്ലകളിലാണ്.ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരാണ്.16 ശതമാനം അധികം.ബാക്കി ജില്ലകളില്‍ ശരാശരി മഴ ലഭിച്ചു.

ശരത്കാല വിഷുവത്തെ തുടര്‍ന്ന് രണ്ട് ദിവസം താപനില വര്‍ദ്ധിക്കും.അത് കഴിഞ്ഞ് പരക്കേ മഴയ്ക്ക് സാദ്ധ്യതയുണ്ട്. - നീത .കെ ഗോപാല്‍.കേരള കാലാവസ്ഥ കേന്ദ്രം മേധാവി