fever

കൊച്ചി: ഓഗസ്റ്റ് അവസാന വാരവും സെപ്തംബർ ആദ്യവും തെല്ലൊന്ന് കുറഞ്ഞ് നിന്ന ജില്ലയിലെ പനി ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. 12 മുതൽ 18 വരെയുള്ള ഏഴ് ദിവസങ്ങളിൽ ജില്ലയിലാകെ 4,258 പേർ വൈറൽ പനി ബാധിതരായി. ഇവരിൽ 70 ശതമാനത്തിലേറെപ്പേരും കിടത്തി ചികിത്സയ്ക്ക് വിധേയരായി. ഇതിനു പുറമേ വിട്ടുമാറാത്ത ചുമ, തുമ്മൽ, ശരീരവേദന എന്നിവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനയുണ്ട്.

ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം വീണ്ടും പിടിമുറുക്കുന്നുവെന്നും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഏഴ് ദിവസത്തിനിടെ 265 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതിൽ 70 പേരും കിടത്തി ചികിത്സയ്ക്ക് വിധേയരായി. അഞ്ച് പേർക്ക് എലിപ്പനിയും ഒമ്പത് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.

ഇതിനൊപ്പം ആശങ്കയായി മലേറിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. 12 മുതൽ 18വരെ മാത്രം മൂന്ന് പേർക്കാണ് മലേറിയ ബാധ സ്ഥിരീകരിച്ചത്.

ഡെങ്കിപ്പനി ബാധിത പ്രദേശങ്ങൾ

18 ലെ വിവരങ്ങൾ പ്രകാരം ഗോതുരുത്ത്, കാക്കനാട്, മുളന്തുരുത്തി, നായരമ്പലം, പെരുമ്പാവൂർ, തിരുവാങ്കുളം, തിരുവാണിയൂർ, തൃപ്പൂണിത്തുറ, ഉദയംപേരൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതരെറെയും.

മലേറിയ സ്ഥിരീകരിച്ചത്- മഴുവന്നൂർ, തിരുവാണിയൂർ, ഒക്കൽ


പനി കണക്ക്
(തീയതി, വൈറൽ, ഡെങ്കി (ലക്ഷണം, സ്ഥിരീകരിച്ചത്), എലിപ്പനി, മഞ്ഞപ്പിത്തം )

12---762, 54/32, 1, 1
13---790, 28/28, 0, 1
14---581, 36/6, 1, 5
15---230, 16/4, 0, 0
16---771, 15/6, 0,0
17---865, 66/8, 2, 2
18---1,021, 34/18, 1, 0


ഡെങ്കിപ്പനി ലക്ഷണങ്ങൾ


തീവ്രമായ പനി

കടുത്ത തലവേദന

കണ്ണുകൾക്ക് പിന്നിൽ വേദന

പേശികളിലും സന്ധികളും വേദന

നെഞ്ചിലും മുഖത്തും

അഞ്ചാംപനി പോലെ തൊലിപ്പുറത്ത്

ചുവന്ന തടിപ്പുകൾ

ഓക്കാനവും ഛർദിയും