photo-

കണ്ണൂർ: ലൈറ്റർ ചോദിച്ചിട്ട് നൽകാത്ത വിരോധത്തിൽ യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർകൂടി അറസ്റ്റിൽ. കക്കാട് സ്വദേശികളായ സഹോദരങ്ങൾ കമറുദ്ദീൻ (24), മർവാൻ (20) എന്നിവരെയാണ് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പള്ളിക്കുന്നിൽ ഒളിവിൽ കഴിവെയാണ് പൊലീസ് സംഘം ഇവരെ പിടികൂടുന്നത്. സംഭവത്തിൽ അത്താഴക്കുന്ന് സ്വദേശി കെ.മുഹമ്മദ് സഫ്‌വാൻ (22), കൊറ്റാളി സ്വദേശി കെ.സഫ്‌വാൻ (24) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 2.45 ഓടെയായിരുന്നു സംഭവം. പാപ്പിനിശേരി സ്വദേശി ടി.പി.പി. മുനവീറിന്റെ പരാതിയിലാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ സഹോദരനായ ടി.പി.പി. തൻസീൽ (22), സുഹൃത്ത് ഷഹബാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. പയ്യാമ്പലത്ത് നടന്ന ബർത്ത്ഡേ പാർട്ടിയിൽ വച്ച് ആറ് പേർ ചേർന്ന് തൻസീലിനോടും സുഹൃത്തിനോടും ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ നീയൊക്കെ എന്തിനാടാ വന്നതെന്ന് പറഞ്ഞ് വാക്ക് തർക്കം നടക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തൻസീലിന്റെ തുടയ്ക്കും സുഹൃത്ത് ഷാഹബാസിന്റെ വയറിനും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.