kochi

കൊച്ചി: കേരളത്തിലെ ബിസിനസ് സാമ്രാജ്യം വ്യാപിക്കുകയാണ് എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. കൊച്ചിയിലും തിരുവനന്തപുരത്തും കൂറ്റന്‍ മാളുകള്‍ നിര്‍മിച്ച ശേഷം പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലും മാളുകളിലൂടെ സാന്നിദ്ധ്യം അറിയിച്ചു. കോട്ടയത്തും മലപ്പുറം ജില്ലയില്‍ രണ്ടിടത്തും മാളുകള്‍ പണിയാനുള്ള തയ്യാറെടുപ്പിലാണ് ലുലു ഗ്രൂപ്പ്. ഇതിന് പുറമേയാണ് കൊച്ചിയിലെ ഐടി ട്വിന്‍ ടവര്‍ പണികഴിപ്പിച്ചത്. ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് കൊച്ചിയിലെ ടവറിന്റെ നിര്‍മാണം.

ഇതിനെല്ലാം പുറമേ കൊച്ചിയില്‍ മറ്റൊരു സംരംഭത്തിന് കൂടി തുടക്കമിടാന്‍ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. 800 കോടി രൂപ ചെലവില്‍ കൊച്ചി കളമശേരിയിലാണ് പുതിയ പദ്ധതി വരുന്നത്. നേരിട്ട് ആയിരം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുന്ന തരത്തില്‍ ഒരു ഭക്ഷ്യ സംസ്‌കരണ പ്ലാന്റാണ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടുകൂടി തന്നെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തന്നെ വ്യക്തമാക്കി കഴിഞ്ഞു.

ഓര്‍ഗാനിക് ചരക്ക് സംഭരണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അത്തരം സാധനങ്ങളുടെ കയറ്റുമതി മൂല്യം ഒരു വര്‍ഷം 2000 കോടി രൂപവരെ ഉയര്‍ന്നേക്കുമെന്നും യൂസഫ് അലി വ്യക്തമാക്കിയിരുന്നു. 'ഏകദേശം 10000 കോടി രൂപയുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഒരോ വര്‍ഷവും കയറ്റുമതി ചെയ്യുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 15000 കോടി രൂപയായി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ഉത്പന്നങ്ങളും ആവശ്യമാണ്' - അദ്ദേഹം പറഞ്ഞു.

പഴങ്ങള്‍, പച്ചക്കറികള്‍, അരി, ചായപ്പൊടി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് ധാന്യങ്ങള്‍ തുടങ്ങിയവാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ലുലു ശേഖരിക്കുന്ന ഉല്‍പന്നങ്ങള്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളിലേക്കും മറ്റ് വിദൂര കിഴക്കന്‍ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതായും ലുലു ഗ്രൂപ്പ് സ്ഥാപകന്‍ വ്യക്തമാക്കി. ഡല്‍ഹി ഭാരത് മണ്ഡപത്തിലെ 'വേള്‍ഡ് ഫുഡ് ഇന്ത്യ 2024' പ്രദര്‍ശനത്തില്‍ കേരള പവിലിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.