d

കുന്നത്തൂർ: മൈനാഗപ്പള്ളി ആനുർക്കാവിൽ തിരുവോണ ദിവസം വീട്ടമ്മയെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡി കാലാവധിയിൽ നൽകിയത് പരസ്പര വിരുദ്ധമായ മൊഴികൾ. മദ്യം കഴിക്കാൻ അജ്മൽ പ്രേരിപ്പിച്ചെന്നും സമ്മർദ്ദത്തെത്തുടർന്നാണ് കഴിച്ചതെന്നും ശ്രീക്കുട്ടി മൊഴി നൽകി. എന്നാൽ ശ്രീക്കുട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് മദ്യം വാങ്ങി നൽകിയത് എന്നായിരുന്നു അജ്മലിന്റെ മൊഴി. പക്ഷേ, സംഭവം നടന്നതിന്റെ തലേദിവസം ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ വച്ച്, രാസ ലഹരി ഉപയോഗിച്ചതിന്റെ ട്യൂബുകൾ വരെ പൊലീസിന് ലഭിച്ചിരുന്നു.

പ്രതികളുടെ വൈദ്യ പരിശോധനാഫലത്തിലും രാസ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു.

പരസ്പരവിരുദ്ധമായ മൊഴികൾ രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ശ്രീക്കുട്ടി അജ്മലിനെ തള്ളിപ്പറയുമ്പോൾ നിരപരാധിത്വം കണക്കിലെടുത്ത് വേഗം ജാമ്യം ലഭിക്കാൻ സാദ്ധ്യതയുണ്ട്. പുറത്തിറങ്ങിയ ശേഷം അജ്മലിനു വേണ്ടി രംഗത്തിറങ്ങുകയെന്നതാവാം ശ്രീക്കുട്ടിയുടെ ലക്ഷ്യമെന്നും നിയമവിദഗ്ദ്ധർ പറയുന്നു.

അപകടത്തിനിടെ കാർ മുന്നോട്ടെടുക്കുമ്പോൾ, വീട്ടമ്മ വാഹനത്തിന്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്നാണ് അജ്മൽ പൊലീസിനോടു പറഞ്ഞത്. നാട്ടുകാർ അസഭ്യം പറഞ്ഞു കൊണ്ട് ഓടിയെത്തിയപ്പോൾ മർദ്ദിക്കുമെന്ന ഭയം കൊണ്ടാണ് താൻ വാഹനം മുന്നോട്ടെടുത്തതെന്നും അജ്മൽ പറഞ്ഞു. അപകടത്തെ കുറിച്ച് ശ്രീക്കുട്ടിയും ഇതേ രീതിയിലുള്ള മൊഴിയാണ് നൽകിയത്.