bus

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസ് ഉടമകളില്‍ നല്ലൊരു പങ്കും കടന്ന് പോകുന്നത് കനത്ത പ്രതിസന്ധിയിലൂടെയാണ്. ഇന്ധന ചെലവ്, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം എന്നിവ കഴിഞ്ഞാല്‍ കൈയില്‍ വരുന്നത് തുച്ഛമായ വരുമാനം മാത്രം. യാത്രക്കാര്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നതും കെഎസ്ആര്‍ടിസി കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതും കാരണം ഉണ്ടാകുന്ന പ്രതിസന്ധി വേറെയും. ഇതിനോടെല്ലാം പടവെട്ടി ലാഭത്തില്‍ മുന്നോട്ട് പോകുന്നത് അസംഭവ്യമെന്ന് പറഞ്ഞാലും തെറ്റില്ല.

ചെലവ് കുറച്ച് വരുമാനം കൂട്ടിയാല്‍ മാത്രമേ പിടിച്ച് നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ബസ് മുതലാളിമാര്‍ പറയുന്നത്. ഇതിനായി പുതിയ ബസ് വാങ്ങുന്ന പരിപാടി നിര്‍ത്തുകയെന്നതാണ് ഒന്നാമതായി ബസ് ഉടമകള്‍ ചെയ്യുന്നത്. ഇതിന് പകരം രാജസ്ഥാനില്‍ നിന്ന് പഴയ ബസുകള്‍ വാങ്ങി അറ്റകുറ്റപ്പണി നടത്തി സര്‍വീസ് നടത്തുകയെന്നതാണ് ഏറ്റവും പുതിയ തന്ത്രം. എന്താണ് രാജസ്ഥാനിലെ ബസുകളുടെ പ്രത്യേകതെയെന്ന് ചോദിച്ചാല്‍ ഒരു പുതിയ ബസിന് രാജസ്ഥാനില്‍ എട്ട് വര്‍ഷം മാത്രമേ സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ.

പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിന്റെ പാതി വിലയ്ക്ക് വലിയ പ്രശ്നങ്ങളില്ലാത്ത രാജസ്ഥാന്‍ ബസുകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഏഴ് വര്‍ഷം കൂടി കേരളത്തില്‍ സര്‍വീസ് നടത്താന്‍ കഴിയും. പുതിയ ബസ് വാങ്ങുന്നതിന്റെ പകുതി വില മാത്രം നല്‍കിയാല്‍ മതിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. ഏഴു വര്‍ഷം സര്‍വീസ് നടത്തി മുടക്കുമുതലും ലാഭവും നേടാന്‍ ബസുടമകള്‍ക്ക് ഇതുവഴി സാധിക്കും. രാജസ്ഥാനില്‍ നിന്നുള്ള ബസുകള്‍ നാട്ടിലെത്തിച്ച് കൊടുക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്.

പുതിയൊരു ബസ് കേരള നിരത്തില്‍ ഇറക്കണമെങ്കില്‍ 50 ലക്ഷം രൂപ വരെ വിലവരും. ബോഡി നിര്‍മിക്കുന്നതിന് 12 ലക്ഷം രൂപയ്ക്ക് മുകളിലാണ് ചെലവ്. ഇന്‍ഷൂറന്‍സും ബാക്കി ചെലവുകളും എല്ലാം കൂട്ടുമ്പോള്‍ വലിയ സംഖ്യയാകും. എന്നാല്‍ രാജസ്ഥാനില്‍ നിന്നുള്ള എട്ടു വര്‍ഷത്തിനു മുകളിലുള്ള ബസുകള്‍ക്ക് ഇതിന്റെ മൂന്നിലെന്നാന്ന് മാത്രമേ വിലയുള്ളൂ. ബോഡി വര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിയുമ്പോഴും 20 ലക്ഷം മുതല്‍ 25 ലക്ഷത്തിനുള്ളില്‍ കാര്യം നടക്കും.