
ആറ്റിങ്ങൽ: മന്ത്രവാദത്തിന്റെ പേരിൽ അഞ്ചുപേരിൽ നിന്നായി രണ്ട് ലക്ഷം രൂപയും പത്ത് പവനും തട്ടിയെടുത്തതായി പരാതി. ശ്രീകാര്യം സ്വദേശി മന്ത്രവാദിനി പി.ആർ. രമ്യയാണ് പണവും സ്വർണവും തട്ടിയെടുത്തത്. മടവൂർ കുടവൂർ കോളിച്ചിറകൊച്ചാലുംമൂട് വീട്ടിൽ ശാന്ത, നാണി, ലീല, ഊന്നിൻമൂട് കിഴക്കുംപുറം ലക്ഷം വീട്ടിൽ ഓമന, ആറ്റിങ്ങൽ കിഴക്കുംപുറം സതീഷ് ഭവനിൽ ബാബു എന്നിവരാണ് രമ്യയ്ക്കെതിരെ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയത്.
സമീപവാസികൾ പറഞ്ഞാണ് ശാന്ത രമ്യയെക്കുറിച്ച് അറിയുന്നത്.
ശാന്തയുടെ വീട്ടിൽ കുറച്ചുദിവസം താമസിക്കാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് രമ്യയുടെ തട്ടിപ്പിന്റെ തുടക്കം. താൻ മന്ത്രവാദിനിയാണെന്നും പരിസരവാസികളുടെ വീടുകളിൽ ദുർമരണങ്ങൾ നടക്കുമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു. അത് ഒഴിവാക്കാൻ മന്ത്രവാദം നടത്താമെന്നും എത്രയും പെട്ടെന്ന് പണം കണ്ടെത്തണമെന്നും വീട്ടുകാരോട് രമ്യ ആവശ്യപ്പെട്ടു. ഉടൻ പണമില്ലാത്ത ചിലർ വളർത്തുമൃഗങ്ങളെ വിറ്റ് പണം സ്വരൂപിച്ചു. ഇവരിൽനിന്ന് രമ്യ പണം വാങ്ങി. ഇതിനിടെ സ്വന്തം ആവശ്യത്തിന് ഒരാഴ്ചത്തേക്ക് പണയംവയ്ക്കാനെന്ന വ്യാജേന ഓമനയുടെ മൂന്നര പവന്റെ മാലയും മറ്റുള്ളവരിൽ നിന്ന് മോതിരവും കമ്മലുകളും കൈക്കലാക്കി. പൂജയ്ക്കായി രമ്യ അഞ്ചുപേരെയും തമിഴ്നാട്ടിലെ ആറ്റിൻകര പള്ളിയിൽ എത്തിച്ചു. പൂജ നടക്കാതെ വന്നതോടെ അഞ്ചംഗ സംഘം നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ ശേഷം രമ്യയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ പരിധിക്ക് പുറത്തായിരുന്നു. എന്നാൽ, ഓമനയുടെ മാല കിളിമാനൂരിനു സമീപത്തെ ജുവലറിയിൽ വിറ്റതായി കണ്ടെത്തി. കേസെടുത്തതായും രമ്യ ഒളിവിലാണന്നും പള്ളിക്കൽ പൊലീസ് പറഞ്ഞു.