lottery

ചിറ്റൂര്‍: കേരള ഭാഗ്യക്കുറി ഓണം ബംബറിന്റെ ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെടുന്നത് തമിഴ്നാട്ടില്‍. പാലക്കാട് അതിര്‍ത്തിയിലെ ലോട്ടറി വില്പനശാലകളില്‍ ഓണം ബംബര്‍ വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ തമിഴ്നാട്ടില്‍ വിറ്റഴിക്കുന്നതായാണ് അതിര്‍ത്തിയിലെ ലോട്ടറി വില്പനക്കാര്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ കാണാത്ത തിക്കും തിരക്കുമാണ് അതിര്‍ത്തിയിലെ ലോട്ടറി വില്പനശാലകളില്‍ കാണുന്നത്. ബംബര്‍ ടിക്കറ്റുവാങ്ങാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവര്‍ ക്യൂ നില്‍ക്കുകയാണ്.

ടിക്കറ്റിന് 500 രൂപയാണ് വില എങ്കിലും ഇവര്‍ക്കതു പ്രശ്‌നമല്ല. തമിഴ് നാട്ടില്‍ ലോട്ടറി നിരോധിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവിടെ നിന്നെത്തുന്നവര്‍ കേരള ലോട്ടറിക്കായി ആയിരങ്ങളാണ് മുടക്കുന്നത്. ഒറ്റയ്ക്കും കൂട്ടമായും ഇവര്‍ ഓണം ബംബര്‍ വാങ്ങി കൂട്ടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ടിക്കറ്റ് വില്പന വന്‍ തോതില്‍ വര്‍ദ്ധിച്ചതായി അതിര്‍ത്തിയിലെ കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒക്ടോബര്‍ ഒമ്പതിനാണ് ഓണം ബംബര്‍ നറുക്കെടുപ്പ്.

ടിക്കറ്റ് വാങ്ങാന്‍ ഇടനിലക്കാരും

തമിഴ്നാട്ടുകാര്‍ ജ്യോത്സ്യന്‍ പ്രവചിക്കുന്നതനുസരിച്ചുള്ള ദിവസങ്ങളിലും ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് പതിവാണ്. ടിക്കറ്റുകള്‍ നേരില്‍ വന്നു വാങ്ങുന്നതിനു പുറമെ കടകളില്‍ തന്നെ സൂക്ഷിച്ചു വയ്ക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തും. പണം ഫോണ്‍ പേ വഴി അടയ്ക്കും. കോയമ്പത്തൂര്‍, പൊളളാച്ചി, മധുര, ദിണ്ടി ക്കല്‍, പഴണി, സേലം ജില്ലകളില്‍ നിന്നുള്ളവരാണ് ലോട്ടറി ടിക്കറ്റിനായി കേരളത്തില്‍ കൂടുതലായും എത്തുന്നത്. പാലക്കാടിന്റെ അതിര്‍ത്തി പ്രദേങ്ങളായ വേലന്താവളം, കുപ്പാണ്ട കൗണ്ടനൂര്‍, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, വാളയാര്‍ എന്നിവിടങ്ങളെല്ലാം ലോട്ടറി വില്പന മാര്‍ക്കറ്റായി മാറിക്കഴിഞ്ഞു.

ഇവിടങ്ങളില്‍ ചെറുതും വലുതുമായ നൂറുകണക്കിന് ലോട്ടറി കടകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തവണത്തെ ഓണം ബംബര്‍ ടിക്കറ്റ് വില്പനയില്‍ സംസ്ഥാനത്തുമുന്നില്‍ നില്‍ക്കുന്നത് പാലക്കാടാണ്. കോടികളുടെ ടിക്കറ്റ് വാങ്ങി കൂട്ടിയിട്ടും പലസ്ഥലത്തും ടിക്കറ്റിന് ക്ഷാമം നേരിടുന്നതായി കച്ചവടക്കാര്‍ പറയുന്നു. അമിത വാടക നല്‍കി നൂറുകണക്കിനാളുകളാണ് പാലക്കാടിന്റെ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുള്ളത്. ഇവര്‍ തന്നെയാണ് തമിഴ് നാട്ടിലെ ടിക്കറ്റ് വില്പനക്ക് ചുക്കാന്‍ പിടിക്കുന്നത്.