tirupati-

തിരുപ്പതി: പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ നാല് മണിക്കൂർ നീണ്ട ശുദ്ധക്രിയ നടത്തി. ശുദ്ധീകരണ ചടങ്ങിലൂടെ പ്രസാദങ്ങളുടെ പവിത്രത വീണ്ടെടുക്കുന്നതിനാൽ ക്ഷേത്രത്തിൽ നിന്നുള്ള ലഡുവിനെക്കുറിച്ചുള്ള ആശങ്കകൾ ഭക്തർക്ക് അവസാനിപ്പിക്കാമെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്‌സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പറഞ്ഞു.

അതേസമയം, തിരുപ്പതി ക്ഷേത്ര അതോറിറ്റിക്ക് ഗുണനിലവാരമില്ലാത്ത നെയ്യ് നൽകിയെന്നാരോപിച്ച് തമിഴ്‌നാട്ടിലെ എആർ ഡയറിക്ക് ഭക്ഷ്യസുരക്ഷാ റെഗുലേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ദിണ്ടിഗലിലെ എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ നാല് വർഷമായി തിരുപ്പതി ക്ഷേത്രത്തിൽ നെയ്യ് വിതരണം ചെയ്യുന്നുണ്ടെന്നാണ് ആന്ധ്രാപ്രദേശിലെ മംഗളഗിരിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്രിവന്റീവ് മെഡിസിൻ ഡയറക്‌ടറിൽ നിന്ന് എഫ്‌എസ്‌എസ്‌എഐക്ക് ലഭിച്ച വിവരമെന്നും നോട്ടീസിലുണ്ട്. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണത്തിനും കർശന നടപടി വേണമെന്നുമുള്ള ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് ഇത്.

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. അതേസമയം, മായം ചേർത്തെന്ന ആരോപണം തിരുപ്പതി ദേവസ്ഥാനം മുൻ ചെയർമാനും വൈഎസ്ആർസിപി എംപിയുമായ വൈ വി സുബ്ബ റെഡ്ഡി നിഷേധിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.