a

കയ്പമംഗലം: അത്ഭുതശേഷിയുണ്ടെന്ന് തട്ടിപ്പുകാർ അവകാശപ്പെടുന്ന 'റൈസ് പുള്ളർ' നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവിനെ തട്ടിപ്പിനിരയായ കണ്ണൂർ സ്വദേശി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി അരുണാണ് (40) കൊല്ലപ്പെട്ടത്. പത്ത് ലക്ഷത്തോളം രൂപ തിരികെ ലഭിക്കാത്തതിന് ഇയാളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കണ്ണൂർ അഴീക്കലിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖിനും നാൽവർ സംഘത്തിനുമായി പൊലീസ് തെരച്ചിലാരംഭിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റതാണെന്ന് തെറ്റിദ്ധരിപ്പിച്ച് അരുണിന്റെ മൃതദേഹം ആംബുലൻസിൽ കയറ്റിവിട്ട ശേഷം കൊലയാളി സംഘം രക്ഷപ്പെടുകയായിരുന്നു.

'റൈസ് പുള്ളർ' നൽകാമെന്ന് പറഞ്ഞ് വാങ്ങിയ പത്ത് ലക്ഷം രൂപ തിരികെ നൽകാത്തതിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരാളെ വാഹനം ഇടിച്ചെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം രാത്രിയാണ് സ്വകാര്യ ആംബുലൻസ് ഡ്രൈവർക്ക് ഫോൺകോൾ എത്തിയത്. ഡ്രൈവർ അപകട സ്ഥലത്തെത്തിയപ്പോൾ കാറിൽ നാല് പേരുണ്ടായിരുന്നു.

യുവാവിന്റെ ശരീരം റോഡിൽ കിടക്കുകയായിരുന്നു. വണ്ടി തട്ടിയെന്നും ഉടൻ ആശുപത്രിയിലെത്തിക്കാനും സംഘം ആവശ്യപ്പെട്ടു. കൂടെ വരാൻ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടപ്പോൾ കാറിൽ വരാമെന്ന് പറഞ്ഞ് സംഘം മുങ്ങി. ഡോക്ടർമാർ പരിശോധിച്ചപ്പോൾ അരുൺ മരിച്ചതായി മനസിലായി. അരുണിന്റെ ദേഹത്തുടനീളം മർദ്ദനത്തിന്റെ പാടുണ്ടായിരുന്നു. മൂക്കിന്റെ പാലം പൊട്ടിയ നിലയിലായിരുന്നു. അരുണിന്റെ സുഹൃത്ത് ശശാങ്കനെയും മർദ്ദനമേറ്റ നിലയിൽ പിന്നീട് കണ്ടെത്തി.

ശശാങ്കനാണ് മർദ്ദനവിവരം പൊലീസിനോട് പറഞ്ഞത്. കണ്ണൂരിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖ് അരുണിന് റൈസ് പുള്ളറിനായി പത്ത് ലക്ഷം രൂപ നൽകിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കി നൽകിയില്ല. രണ്ട് ദിവസം മുൻപ് അരുണിനെയും സുഹൃത്ത് ശശാങ്കനെയും തൃശൂർ പാലിയേക്കര ടോൾ പ്ലാസയുടെ ഭാഗത്തേക്ക് വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ അരുണിനെയും സുഹൃത്തിനെയും ആളൊഴിഞ്ഞ എസ്റ്റേറ്റിലെത്തിച്ച് ബന്ദിയാക്കി മർദിച്ചു. മർദ്ദനത്തിൽ അരുൺ കൊല്ലപ്പെട്ടു.

മൃതദേഹം കാറിലാക്കി കയ്പ്പമംഗലം ഭാഗത്തെത്തിച്ച ശേഷം ആംബുലൻസ് വിളിച്ചു വരുത്തുകയായിരുന്നു. സാദിഖിന്റെ ഫോൺ സ്വിച്ച് ഓഫാണ്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഇവർക്കായി തെരച്ചിൽ നടത്തുകയാണ്. അതേസമയം ശശാങ്കനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.അത്ഭുതശേഷികളുണ്ടെന്ന് തട്ടിപ്പുകാർ അവകാശപ്പെടുന്ന ചെമ്പുകുടമാണ് 'റൈസ് പുള്ളർ'. ഇറിഡിയം കോപ്പർ എന്ന ലോഹം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ഇത് സഹായിക്കുമെന്നാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്.