
മോസ്‌കോ: ടെലിഗ്രാം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ ഇനിമുതൽ സർക്കാരിന് കൈമാറുമെന്ന് കമ്പനി. ഉപയോക്താക്കൾ ആപ്പ് ദുരുപയോഗം ചെയ്യുന്നതായി സംശയം തോന്നിയാൽ, അവരുടെ ഫോൺ നമ്പർ, ഐപി വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ അധികാരികൾക്ക് കൈമാറുമെന്ന് ടെലിഗ്രാം സഹസ്ഥാപകൻ പാവൽ ദുറോവ് വ്യക്തമാക്കി.
നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ടെലിഗ്രാം സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതേത്തുടർന്നാണ് പുതിയ മാറ്റം. ടെലിഗ്രാം സെർച്ച് ഓപ്‌ഷൻ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് കുറ്റവാളികളെ തടയുന്നതിനാണ് ഈ മാറ്റമെന്ന് ദുറോവ് വ്യക്തമാക്കി. നിയമവിരുദ്ധമായ വസ്‌തുക്കൾ വിൽക്കാൻ ചില ഉപയോക്താക്കൾ ഇതിനെ ദുരുപയോഗം ചെയ്യുന്നതായും ദുറോവ് ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ കമ്പനി നീക്കം ചെയ്യുകയും ചെയ്‌തു.
സൈബർ ബുള്ളിംഗ്, പീഡോഫിലിക് ഉള്ളടക്കം (കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക ദൃശ്യങ്ങൾ), തീവ്രവാദത്തെ മഹത്വവൽക്കരിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് റഷ്യക്കാരനായ ദുറോവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌തത്. 5.6 മില്യൺ ഡോളർ (46,78,56,200 രൂപ) കൊടുത്താണ് ജാമ്യം നേടിയത്. നിയമനടപടികളിൽ നിന്ന് പിന്മാറാൻ ഫ്രാൻസ് ഇപ്പോഴും തയ്യാറായിട്ടില്ല.
സുഹൃത്തുക്കൾക്ക് സന്ദേശമയക്കുക, ഗ്രൂപ്പുകളിൽ ചേരുക, വാർത്താ ചാനലുകളിൽ ചേരുക തുടങ്ങിയ ആവശ്യങ്ങൾക്കായി ടെലിഗ്രാം ഉപയോഗിക്കുന്നവർക്ക് പുതിയ നീക്കം ബാധകമല്ല.