saudi-arabia

റിയാദ്: പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. തീർഥാടനത്തിന്റെ മറവിൽ രാജ്യത്ത് എത്തുന്ന പാകിസ്ഥാൻ യാചകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സൗദി അറേബ്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാകിസ്ഥാന്റെ എക്‌സ്‌പ്രസ് ട്രൈബ്യൂൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സ്ഥിതി നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ പാകിസ്ഥാനി ഉംറ, ഹജ്ജ് തീർത്ഥാടകരെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി വ്യക്തമാക്കിയതായും മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഉംറ വിസകളുടെ മറവിൽ രാജ്യത്തെത്തുന്ന പാകിസ്ഥാനി യാചകരുടെ കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാന്റെ മതകാര്യ മന്ത്രാലയത്തിന് സൗദി ഹജ്ജ് മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.

സൗദിയുടെ കർശന മുന്നറിയിപ്പിന് പിന്നാലെ ഉംറ യാത്രകൾ സംഘടിപ്പിക്കുന്ന ട്രാവൽ ഏജൻസികളെ നിയന്ത്രിക്കാനും അവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള "ഉംറ നിയമം" അവതരിപ്പിക്കാൻ പാകിസ്ഥാൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചതായും എക്‌സ്‌പ്രസ് ട്രൈബ്യൂൺ റിപ്പോ‌ർട്ട് ചെയ്യുന്നു. വിദേശ രാജ്യങ്ങളിൽ അറസ്റ്റിലാവുന്ന യാചകരിൽ 90 ശതമാനവും പാകിസ്ഥാനികളാണെന്നാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്കെതിരെ കഴിഞ്ഞ മേയിൽ സൗദി സർക്കാർ ഫത്വ പുറപ്പെടുവിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് 10,000 റിയാൽ (ഏകദേശം 2 ലക്ഷം രൂപ) ആണ് പിഴ. ഇത്തരക്കാരെ നാടുകടത്തുകയും ചെയ്യും.

തീർത്ഥാടകരെന്ന പേരിലെത്തിയ 16 യാചകരെ അടുത്തിടെ സൗദി അറേബ്യൻ വിമാനത്തിൽ നിന്ന് പിടികൂടിയിരുന്നു. ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം.