sexual-assault

ലക്‌നൗ: വിധവയായ മാതാവിനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ 36കാരനായ മകന് ജീവപര്യന്തം തടവ്. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷാഹിറിൽ കഴിഞ്ഞവർഷം ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ ആബിദിന് ബുലന്ദ്‌ഷാഹിർ കോടതി 51,000 രൂപ പിഴയും ചുമത്തി.

60കാരി മകനൊപ്പം വീടിന് സമീപത്തുള്ള ഫാമിൽ മൃഗങ്ങൾക്ക് തീറ്റ കൊടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. മൃഗങ്ങൾക്കുള്ള ആഹാരം തയ്യാറാക്കുന്നതിനിടെ ആബിദ് മാതാവിനെ ആക്രമിക്കുകയും വായിൽ തുണി തിരുകിയതിനുശേഷം ക്രൂര പീഡനത്തിനിരയാക്കുകയുമായിരുന്നു. മാതാവ് ഭാര്യയെപ്പോലെ തന്നോടൊപ്പം കഴിയണമെന്നും സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ആബിദ് ഭീഷണിപ്പെടുത്തി.

എന്നാൽ 60കാരി സംഭവം അയൽക്കാരോട് പറയുകയും ഇവർ വിവരം ഇളയ മകനെ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതിപ്പെടുന്നത്. പിന്നാലെ ജനുവരിയിൽ തന്നെ പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഒരുവർഷം നീണ്ട വാദത്തിനൊടുവിലാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്.

ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തലിന് കോടതി പ്രതിക്ക് ഒരു വർഷം തടവും 1,000 രൂപ പിഴയും വിധിച്ചു. രണ്ട് ജയിൽ ശിക്ഷകളും ഒരുമിച്ചായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

60കാരിയുടെ ഭർത്താവ് പത്തുവർഷം മുൻപ് മരണപ്പെട്ടിരുന്നു. അതേസമയം,​ കേസ് സ്വത്തുതർക്കത്തിന്റെ പേരിൽ കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നുമാണ് പ്രതി വാദിച്ചത്. എന്നാൽ പ്രതിയും മാതാവും തമ്മിൽ സ്വത്തുതർക്കമുണ്ടായതായി സ്ഥാപിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്വത്തിന്റെ പേരിൽ മകൻ പീഡിപ്പിച്ചതായി ഒരമ്മയും കള്ളം പറയില്ലെന്നും കോടതി പറഞ്ഞു.