real-madrid

റയൽ മാഡ്രിഡ് 3-2ന് ഡീപോർട്ടീവോ അലാവേസിനെ തോൽപ്പിച്ചു

മാഡ്രിഡ് : അവസാന നിമിഷം എതിരാളികൾ സടകുടഞ്ഞെണീറ്റ് ഇരട്ട ഗോളുകൾ നേടിയെങ്കിലും ലാ ലിഗ ഫുട്ബാൾ മത്സരത്തിൽ വിജയവുമായി രക്ഷപെട്ട് റയൽ മാഡ്രിഡ്. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് ഡീപോർട്ടീവോ അലാവേസിനെയാണ് റയൽ തോൽപ്പിച്ചത്.

മത്സരത്തിന്റെ ആദ്യമിനിട്ടിൽതന്നെ അലാവേസിന്റെ വലകുലുക്കിയ റയൽ 48-ാം മിനിട്ടിൽ 3-0ത്തിന് മുന്നിലെത്തിയിരുന്നതാണ്. എന്നാൽ 85--ാം മിനിട്ടിലും 86-ാം മിനിട്ടിലും സ്കോർ ചെയ്ത് അലാവേസ് ആവേശമുണർത്തിയപ്പോൾ ഒന്നുഭയന്നു. പക്ഷേ അവസാന മിനിട്ടുകളിലെ എതിരാളികളുടെ സമ്മർദ്ദത്തെ മറികടന്ന് കളി ജയിക്കുകയും ചെയ്തു.

കിക്കോഫിന് പിന്നാലെ ഫ്രെഡറിക്കോ വൽവെർദോ നീട്ടി നൽകിയ പന്ത് പിടിച്ചെടുത്ത് വിനീഷ്യസ് ജൂനിയർ നൽകിയ ക്രോസാണ് ക്ളോസ് റേഞ്ച് ഫിനിഷിലൂടെ ലൂക്കാസ് വസ്ക്വേസ് റയലിന്റെ ആദ്യ ഗോളാക്കി മാറ്റിയത്. 40-ാം മിനിട്ടിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയിലൂടെ റയൽ ലീഡുയർത്തി. 2-0 എന്ന ലീഡിലാണ് റയൽ ഇടവേളയ്ക്ക് പിരിഞ്ഞത്. 48-ാം മിനിട്ടിൽ റോഡ്രിഗോ റയലിനെ 3-0ത്തിന് മുന്നിലെത്തിച്ചു. വിജയമുറപ്പിച്ച് അലസതയോടെ നീങ്ങിയ റയലിനെ ഞെട്ടിച്ചുകൊണ്ടാണ് 85-ാം മിനിട്ടിൽ ബോക്സിന് പുറത്തുനിന്നുള്ള ഗുവാരയുടെ പാസിൽനിന്ന് കാർലോസ് ബെനാവിദേസ് വലകുലുക്കിയത്. ഇതിന്റെ ഞെട്ടൽ മാറുംമുന്നേ വീണ്ടും റയൽവല കുലുങ്ങി. ഇത്തവണ ബെനാവിദേസിന്റെ പാസിൽ നിന്ന് കിക്കേ ഗാർഷ്യയാണ് സ്കോർ ചെയ്തത്. തുടർന്ന് വിനീഷ്യസിനെ മാറ്റി ഡിഫൻഡറെ ഇറക്കി റയൽ വിജയം കൈവിടാതെ മത്സരം പൂർത്തിയാക്കി.

ഏഴു മത്സരങ്ങളിൽ അഞ്ചുവിജയങ്ങൾ ഉൾപ്പെടെ 17 പോയിന്റുമായി റയൽ മാഡ്രിഡ് ലാലിഗ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. ആറു കളികളിൽ നിന്ന് 18 പോയിന്റുള്ള ബാഴ്സലോണയായണ് ഒന്നാമത്.