
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 79-ാം സെഷനിൽ കാശ്മീർ പരാമർശം ഒഴിവാക്കി തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ. വർഷങ്ങൾക്കിടെ ആദ്യമായാണ് യു.എൻ അഭിസംബോധനയിൽ എർദോഗൻ കാശ്മീരിനെ ഒഴിവാക്കുന്നത്. 2019 മുതൽ എർദോഗൻ വിഷയം പതിവായി ഉന്നയിച്ചിരുന്നു.
കാശ്മീർ വിഷയത്തെ മുമ്പ് 'കത്തുന്ന പ്രശ്നം" എന്ന് വിശേഷിപ്പിച്ച എർദോഗൻ, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് വിമർശിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യയും രംഗത്തെത്തിയിരുന്നു. കാശ്മീർ വിഷയം ഇന്ത്യയും പാകിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണമെന്ന് കഴിഞ്ഞ വർഷം പരാമർശിച്ചു.
ഇന്ത്യ അടങ്ങുന്ന ബ്രിക്സ് കൂട്ടായ്‌മയിൽ അംഗമാകാൻ തുർക്കി അടുത്തിടെ അപേക്ഷ സമർപ്പിച്ചിരുന്നു. അതേ സമയം, ചൊവ്വാഴ്ച തുടങ്ങിയ ഇക്കൊല്ലത്തെ യു.എൻ ജനറൽ അസംബ്ലി ഉന്നതതല സംവാദം 30ന് അവസാനിക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 28ന് ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിസംബോധന നടത്തും.