
മുംബയ്: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ തകർന്നുവീണ ഛത്രപതി ശിവാജി പ്രതിമയ്ക്ക് പകരം 60 അടി ഉയരത്തിൽ പുതിയ പ്രതിമ നിർമ്മിക്കാൻ കരാർ ക്ഷണിച്ചു.
20 കോടി രൂപ ചെലവിലാണ് പ്രതിമ നിർമ്മിക്കുന്നതെന്നും പണി പൂർത്തിയാക്കാൻ ആറുമാസത്തെ സമയപരിധി സർക്കാർ നിശ്ചയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രതിമയ്ക്ക് 100 വർഷത്തെ ഗാരന്റിയാണ് കരാറുകാരോട് ആവശ്യപ്പെടുക. പത്ത് വർഷത്തെ അറ്റകുറ്റപ്പണികളും നടത്തണം. രൂപകൽപനയും നിർമ്മാണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രതിമ തകർന്നുവീണതിൽ സംസ്ഥാനത്ത് വൻ വിവാദം കത്തിപ്പടരുന്നതിനിടെയാണ് നീക്കം. കഴിഞ്ഞ
ഡിസംബറിൽ അനാവരണം ചെയ്ത പ്രതിമ ആഗസ്റ്റിൽ തകർന്നുവീണതോടെ വലിയ പ്രതിഷേധമാണുണ്ടായത്. ഇത് വലിയ രാഷ്ട്രീയ വാക്പോരിലേക്കും നയിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും ജനങ്ങളോട് മാപ്പ് പറഞ്ഞു. നാവികസേനയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്രതിമ ശക്തമായ കാറ്റിൽ തകർന്നുവീഴുകയായിരുന്നു.