pv-anwar

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. എല്‍ഡിഎഫ് മുന്നണിയില്‍ ഇനി താനുണ്ടാകില്ലെന്നും ഭാവി പരിപാടികള്‍ നിലമ്പൂരില്‍ പ്രഖ്യാപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പക്ഷേ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

ഗാന്ധി കുടുംബത്തോട് എന്നും തനിക്ക് ബഹുമാനം മാത്രമാണെന്നും അന്‍വര്‍ പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ രണ്ട് മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. സ്വര്‍ണക്കടത്തില്‍ പിടികൂടുന്ന തൊണ്ടിയുടെ പകുതി പോലും കസ്റ്റംസിന് ഹാജരാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് സിറ്റിംഗ് ജഡ്ജിയെ നിയമിച്ച് അന്വേഷിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോഴും വേണമായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ മരിച്ചപ്പോള്‍ വിലാപയാത്ര ഒഴിവാക്കിയതില്‍ പാര്‍ട്ടി സഖാക്കള്‍ക്ക് വേദനയുണ്ടെന്നും അന്‍വര്‍ തുറന്നടിച്ചു. ഇടത് ബന്ധം ഉപേക്ഷിച്ചുവെങ്കിലും താന്‍ എംഎല്‍എ സ്ഥാനം ഉപേക്ഷിക്കില്ലെന്നാണ് അന്‍വറിന്റെ നിലപാട്. ബാക്കിയുള്ള ഒന്നേമുക്കാല്‍ കൊല്ലവും താന്‍ ആ സ്ഥാനത്തുണ്ടാകും.

തന്നെ എംഎല്‍എ ആക്കിയത് ജനങ്ങളാണെന്നും അതിന് വേണ്ടി പ്രവര്‍ത്തിച്ചത് സാധാരണക്കാരായ ഇടതുമുന്നണി പ്രവര്‍ത്തകരാണെന്നും അന്‍വര്‍ പറയുന്നു. പാര്‍ട്ടി പറഞ്ഞാലും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. പൂരം കലക്കിയതിലും പിണറായിക്ക് പങ്കുണ്ടെന്നും അന്‍വര്‍ ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാരിനോട് അഡ്ജസ്റ്റ്‌മെന്റ് ചെയ്താല്‍ ആര്‍ക്കാണോ നേട്ടം അവരാണ് ഇതിന് പിന്നില്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും അന്‍വര്‍ ഉന്നയിച്ചു. പി. ശശി കാട്ടുകള്ളനാണെന്നാണ് അന്‍വര്‍ പറഞ്ഞത്. അജിത് കുമാര്‍ മുഖ്യമന്ത്രിയെ അങ്കിള്‍ എന്നാണ് വിളിക്കുന്നത്. മരുമകനാണോ എന്ന പരിഹാസവും ഇതിന് പിന്നാലെ നിലമ്പൂര്‍ എംഎല്‍എ ഉന്നയിച്ചു.