തൃപ്രയാർ : ടിക്കറ്റിൽ നമ്പർ വെട്ടി ഒട്ടിച്ച് നൽകി സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ എത്തിയയാൾ ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് 6000 രൂപ തട്ടിയെടുത്തു. തളിക്കുളം ചേർക്കര മുറ്റിച്ചൂരി വീട്ടിൽ പ്രിജുവാണ് കബളിപ്പിക്കപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് നാട്ടിക ഷാപ്പിന് സമീപത്ത് വച്ചായിരുന്നു സംഭവം. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയയാൾ 2000 രൂപയുടെ മൂന്ന് ലോട്ടറി ടിക്കറ്റുകൾ അടിച്ചെന്ന് പറഞ്ഞ് പ്രിജുവിനെ സമീപിക്കുകയായിരുന്നു. ഈ മാസം 23ന് നറുക്കെടുത്ത 695619 നമ്പറിലുള്ള വിൻവിൻ മൂന്ന് സെയിം ലോട്ടറിയായിരുന്നു. ഇതിൽ അവസാന നാല് അക്കത്തിന് 2000 രൂപയായിരുന്നു സമ്മാനം. ലോട്ടറി വാങ്ങി കൈയിലുണ്ടായ റിസൽട്ട് നോക്കിയപ്പോൾ 2000 രൂപ സമ്മാനർഹമായിരുന്നു. അതുപ്രകാരം 6000 രൂപയാണ് സമ്മാനം നൽകേണ്ടത്. ബുധനാഴ്ച നറുക്കെടുത്ത 50 രൂപയുടെ 21 ഫിഫ്റ്റി ഫിഫിറ്റി ലോട്ടറിയും വന്ന ആൾ എടുത്തു. ടിക്കറ്റ് എടുത്ത് ബാക്കി മുഴുവൻ തുകയും തിരിച്ചു കൊടുക്കാൻ കൈവശമില്ലാതായതോടെ പ്രിജു സമീപത്തെ പരിചയക്കാരനായ ഷാപ്പ് മാനേജരിൽ നിന്ന് കടം വാങ്ങിയാണ് പൈസ നൽകിയത്. സമ്മാനർഹമായ ടിക്കറ്റുമായി പ്രിജു തൃപ്രയാറിലെത്തി നടത്തിയ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ലോട്ടറി ടിക്കറ്റിലെ അവസാന നാലു നമ്പർ സമ്മാനർഹമായ നമ്പറാക്കി വെട്ടി ഒട്ടിച്ചാണ് ബൈക്കിൽ എത്തിയയാൾ കബളിപ്പിച്ചത്. കബളിപ്പിച്ച് പണം തട്ടുന്നത് സമീപത്തെ പണമിടപാട് സ്ഥാപനത്തിന്റെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ടാകാമെന്നാണ് പ്രിജു പറയുന്നത്. വലപ്പാട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.