
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടിക്കെതിരെയും നിലമ്പൂർ എംഎൽഎ പിവി അൻവർ നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 'ഉയരെ പറക്കും ചെങ്കൊടി രക്തസാക്ഷികൾ ജീവൻ കൊടുത്ത് ചുവപ്പിച്ച ചെങ്കൊടിയെന്ന്' എന്ന തലക്കെട്ടോടുകൂടിയാണ് വീണാ ജോർജ് പിണറായി വിജയന്റെ ചിത്രം പങ്കുവച്ചത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തരത്തിലുളള കമന്റുകളും മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ എത്തുന്നുണ്ട്.
അൻവർ നടത്തുന്ന വിമർശനങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന മന്ത്രിയുടെ വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഉത്തരം താങ്ങുന്നുവെന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്നായിരുന്നു ശിവൻകുട്ടി പ്രതികരിച്ചത്. പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോദ്ധ്യം ഉണ്ടാകില്ലെന്നും മന്ത്രി തുറന്നടിച്ചു.
'ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് അൻവർ നിലമ്പൂരിൽ ജയിച്ചത്. അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവർ ചെയ്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും കൂടുതൽ ബഹുജന പിന്തുണയുള്ള പാർട്ടിയാണ് സിപിഐ (എം). ജീവൻ നൽകിയും രക്തം നൽകിയും ആയിരങ്ങൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിനെ അൻവർ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാർട്ടി അണികൾ ഇതുവരെ ക്ഷമിച്ചു. എന്നാൽ പാർട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അൻവർ ചെയ്യുന്നത്.
നിലമ്പൂരിൽ പാർട്ടിയ്ക്ക് വലിയ ചരിത്രമുണ്ട്. സഖാവ് കുഞ്ഞാലിയുടെ പാർട്ടിയാണിത്. ആ പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി കൊണ്ടൊന്നും നടക്കില്ല എന്ന് അൻവർ താമസിയാതെ മനസിലാക്കും. കേരള രാഷ്ട്രീയത്തിൽ അലഞ്ഞ് തിരിയേണ്ട ഗതികേട് വരും അൻവറിന് എന്ന കാര്യത്തിൽ തർക്കമില്ല. മുഖ്യമന്ത്രിയും പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ പതിറ്റാണ്ടുകളുടെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുണ്ട്. കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം.അദ്ദേഹത്തിനെതിരെ അൻവർ ഉന്നയിക്കുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം'- അദ്ദേഹം വിമർശിച്ചു.