
തൃശൂർ: ഒരു മാസം മുമ്പാണ് തല മൊട്ടയടിച്ചവർക്കായൊരു സംഘടന രൂപീകരിച്ചത്. വ്യത്യസ്‌തമായ ഈയൊരു വാർത്ത ഏറെ ജനശ്രദ്ധയാകർഷിച്ചു. വളരെയേറെ ലക്ഷ്യങ്ങളോടെ തേക്കിൻകാട് മൈതാനിയിലെ തെക്കേ ഗോപുരനടയിൽ വച്ച് ആരംഭിച്ച 'മൊട്ട ഗ്ലോബൽ' എന്ന സംഘടന ഇന്ന് ലോകമെമ്പാടും അറിയുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു.
തൃശൂരിലെ പുലിക്കളിയിൽ സംഘത്തിലെ നൂറോളം പേർ ഇറങ്ങിയിരുന്നു. കറുപ്പ് ഷർട്ടും ചുവന്ന മുണ്ടും കൂളിംഗ് ഗ്ലാസും വച്ചിറങ്ങിയ മൊട്ടകളെ ശ്രദ്ധിക്കാത്തവരായി ആരുംതന്നെയുണ്ടായിരുന്നില്ല. വലിയ രീതിയിൽ അന്ന് ഇവർ വാർത്തകളിൽ ഇടംനേടി. ഇന്ന് 515 അംഗങ്ങളിൽ എത്തിനിൽക്കുകയാണ് 'മൊട്ട ഗ്ലോബൽ'. 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സംഘത്തിലുള്ളത്. എന്നാൽ, പ്രശസ്‌തി മാത്രമല്ല ഇവരുടെ ലക്ഷ്യം. ലഭിക്കുന്ന പ്രശസ്‌തിയിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഘടന ആരംഭിച്ചത്.
ഇപ്പോഴിതാ സാമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം ഏറ്റെടുക്കാൻ പോവുകയാണ് 'മൊട്ട ഗ്ലോബൽ'. 'സ്റ്റോപ്പ് ബോഡി ഷെയ്‌മിംഗ്' എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. രൂപം, നിറം തുടങ്ങിയ വ്യത്യാസങ്ങളുടെ പേരിൽ വേർതിരിക്കപ്പെടുന്ന മനുഷ്യർക്കുവേണ്ടി ശബ്‌ദമുയർത്തുകയാണ് സംഘടന. ഒക്‌ടോബർ രണ്ട് മുതൽ പത്ത് വരെ ഓൺലൈനായാണ് വിഷയത്തിൽ ഇടപെടുന്നത്. 20 രാജ്യങ്ങളിലുള്ളവരുമായി മീറ്റപ്പും അവിടുന്നുള്ള ഐക്യദാർഢ്യവും അറിയിക്കും. കാർട്ടൂണിസ്റ്റുകൾ, കലാകാരന്മാർ ഉൾപ്പെടെ നിരവധി പ്രമുഖർ ഇതിൽ പങ്കെടുക്കുന്നുണ്ട്.